സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്; ഒരാൾ അറസ്റ്റിൽ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുണ്ടമൻ കടവ് സ്വദേശി പ്രകാശിൻ്റെ ആത്മഹത്യ കേസിൽ കൃഷ്ണകുമാർ അടക്കം നാല് പേർ ക്രൈം ബ്രാഞ്ചിൻ്റെ കസ്റ്റഡിയിലായിരുന്നു. ഇവരെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടശേഷം റീത്ത് വച്ചത് താനാണെന്ന് അറസ്റ്റിലായ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാർ മൊഴി നൽകി. ഈ റീത്ത് കെട്ടിനൽകിയത് ആത്മഹത്യചെയ്ത പ്രകാശാണെന്നും ഇയാളുടെ മൊഴിയിലുണ്ട്. പ്രകാശിന്റെ ആത്മഹത്യാകേസിൽ അറസ്റ്റിലായ നാല് ആർഎസ്എസുകാരിൽ ഒരാളാണ് കൃഷ്ണകുമാർ. അതേസമയം, ആശ്രമം കത്തിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളിലെ ബൈക്കിൽ സഞ്ചരിച്ചവരിൽ ഒരാൾ മരിച്ച പ്രകാശ് ആണെന്ന് പ്രദേശവാസികളടക്കമുള്ളവർ തിരിച്ചറിഞ്ഞു.
ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസിന്റെ പങ്ക് കൃത്യമായി വെളിപ്പെടുത്തുന്നതാണ് കൃഷ്ണകുമാർ നൽകിയ മൊഴി. ആശ്രമം കത്തിച്ചത് താനുൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകരാണെന്ന് പ്രകാശ് പലരോടും പറഞ്ഞിരുന്നു. ഇതാണ് കൃഷ്ണകുമാറടക്കമുള്ള ആർഎസ്എസുകാരെ പ്രകോപിപ്പിച്ചത്. 2022 ജനുവരി മൂന്നിനാണ് സംഘം പ്രകാശിനെ ക്രൂരമായി മർദിച്ചത്. ഒരു മണിക്കൂറിനുള്ളിൽ പ്രകാശ് ആത്മഹത്യ ചെയ്തു.
Story Highlights: One Arrested In Sandeepananda Giri’s Ashram Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here