അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും

ഇടുക്കി ചിന്നക്കനാലിലെ പ്രശ്നക്കാരനായ ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും. കാട്ടാനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായിയുള്ള ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം. ഓൺലൈൻ ആയാണ് യോഗം ചേരുന്നത്. മൂന്നാർ ഡി.എഫ്.ഒ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്രിയ തുടങ്ങിയവർ പങ്കെടുക്കും.
കഴിഞ്ഞ ദിവസമാണ് ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒറ്റയാനെ മയക്കുവെടിവച്ച് പിടികൂടുന്നതിന് അനുമതി ലഭിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ അല്ലെങ്കില്‍ കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നല്‍കിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പന്‍ ഇക്കഴിഞ്ഞ മാസം മാത്രം 3 കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു.
Story Highlights: Forest department officials will hold a meeting to catch elephant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here