നിയമസഭാ സമ്മേളനം; ഷാഫി പറമ്പിലും മാത്യു കുഴൽനാടനും സഭയിലെത്തിയത് കറുത്ത വസ്ത്രമണിഞ്ഞ്

വിവാദങ്ങൾക്കിടെ ഇന്ന് കൂടിയ നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരായ പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയിലെത്തി. ഇന്ധന സെസിൽ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം. പ്രതിഷേധ സൂചകമായി എം.എൽ.എമാരായ ഷാഫി പറമ്പിലും മാത്യു കുഴൽനാടനും കറുത്ത വസ്ത്രത്തിൽ ആണ് സഭയിലെത്തിയത്. കൊച്ചിയിലെ പൊലീസ് നടപടിയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരിക്കുകയാണ് ഷാഫി പറമ്പിൽ. ( Assembly session today Shafi Parambil and Mathew Kuzhalnadan dressed in black ).
മുഖ്യമന്ത്രി കറുപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെയായെന്നും യുഡിഎഫ് പ്രവർത്തകരെ മർദിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. സമരക്കാരെ ക്രൂരമായി മർദിക്കുന്ന പൊലീസുകാരുടെ സമീപനം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ ഭീരുവായി അധപതിച്ചിരിക്കുകയാണ്. പേടിത്തൊണ്ടനാണ് ഇപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി തുടങ്ങിയ വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പും പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനാണ് സാധ്യത. വിജിലൻസ് നടത്തി വരുന്ന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ അടിസ്ഥാനത്തിൽ നിലവിൽ തുടരുന്ന പരിശോധനയുടെ വിവരങ്ങൾ ക്രോഡീകരിച്ചാകും സമഗ്രമായ റിപ്പോർട്ട്. തട്ടിപ്പിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടി ഉൾപ്പടെ റിപ്പോർട്ടിൽ വിജിലൻസ് ശുപാർശ ചെയ്യുമെന്നാണ് വിവരം.
ചികിത്സസഹായം, പ്രകൃതി ദുരന്തം തുടങ്ങിയവയിൽ തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉദ്യോഗസ്ഥ സഹായം, ഏജന്റുമാരുടെ പ്രവർത്തന രീതികൾ, തുക വീതം വെയ്ക്കൽ എന്നിവയിൽ വിജിലൻസ് തെളിവ് ശേഖരിച്ചിട്ടുണ്ട്. അതേ സമയം, ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഭരണ പ്രതിപക്ഷ വാക്പോരും തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെ ഒപ്പിട്ട അപേക്ഷകളിൽ തട്ടിപ്പ് നടന്നതിനാൽ അതടക്കം ഉയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്.
ഗുരുതരമായ രോഗം ബാധിച്ചവർ, അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ, പ്രകൃതിക്ഷോഭങ്ങളിൽ ഇരയായവർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നത്. ചികിത്സാ സഹായത്തിനാണ് ഏറ്റവും കൂടുതൽ സഹായം നൽകാറുള്ളത്. ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നതും ഈ വിഭാഗത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
Story Highlights: Assembly session today Shafi Parambil and Mathew Kuzhalnadan dressed in black
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here