പൊങ്കാല ഇഷ്ടിക മോഷ്ടിച്ചെന്ന പ്രചരണം വ്യാജം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. പൊങ്കാല ഇഷ്ടിക മോഷ്ടിച്ചെന്ന പ്രചരണം വ്യാജമാണെന്ന് മ്യൂസിയം പൊലീസ് കണ്ടെത്തി. നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഓട്ടോയിൽ ഇഷ്ടിക കയറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒരു റസിഡന്റ്സ് അസോസിയേഷൻ കരാറുകാരിൽ നിന്ന് വാങ്ങിയ ഇഷ്ടികകൾ തിരിച്ചെടുത്തുകൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്‌ക്കെതിരാക്കി ചിത്രീകരിച്ചത്. നഗരസഭയുടെ പരാതിയെതുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം എന്നറിയിച്ചിട്ടുണ്ട്.
ഇഷ്ടിക കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർമാരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. വ്യാജ വീഡിയോ ചിത്രീകരിച്ചവരെക്കുറിച്ചും പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിക്കും എന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാൻ ശ്രമിച്ചത്.
Story Highlights: Propaganda about stolen Pongal brick is false; Thiruvananthapuram Municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here