ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണം: പ്രതിഷേധിച്ച് പ്രതിപക്ഷം; നാളെ വിശദീകരണം നൽകുമെന്ന് മേയർ

ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണ വിഷയം കോഴിക്കോട് കോർപ്പറേഷനിൽ നാളെ ചേരുന്ന അടിയന്തര കൗൺസിൽ യോഗം ചർച്ച ചെയ്യും. ആരോപണങ്ങൾക്ക് നാളെ വിശദീകരണം നൽകമെന്ന് മേയർ. വിഷയത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഇന്നും പ്രതിഷേധിച്ചു. (njeliyan parambu protest mayor)
സോൺട ഇൻഫ്രാടെക് കമ്പനിയുമായുള്ള കരാർ റദ്ദാക്കുക, കെഎസ്ഐഡിസിക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. പ്ലക്കാർഡുകളും ബാനറുമായി കോൺഗ്രസ്, ബിജെപി കൗൺസിലർമാർ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നോട്ടീസിന് നാളെ വിശദീകരണം നൽകുമെന്ന് മേയർ അറിയിച്ചു.
ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൻറെ പേരിൽ വിവാദത്തിലായതിന് പിന്നാലെയാണ് സോൺട ഇൻഫ്രാടെകിനെതിരെ കോഴിക്കോട്ടും ആരോപണങ്ങൾ ഉയർന്നത്. ഞെളിയൻ പറമ്പിലെ വേസ്റ്റ് ടു എനർജി പദ്ധതി നാല് വർഷം ആയിട്ടും നടപ്പായിട്ടില്ല. കരാർ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കമ്പനി കത്തും നൽകിയിരുന്നു.
സോൺട കമ്പനിയുമായി കരാർ പുതുക്കില്ലെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചിരുന്നു. ഏപ്രിലിൽ ഇവരുമായി ചർച്ച നടത്തും.നിലവിൽ അവരുടെ നിർമാണ വേഗത പോരാ. മാലിന്യം കൂട്ടിയിടരുത് എന്ന് സോൺടയോട് നിർദ്ദേശിച്ചതാണ്. ബയോ മൈനിങ് നടത്തിയ പണം മുഴുവനായും കോർപ്പറേഷൻ നൽകിയിട്ടില്ല. 7കോടിയിൽ 1.5 കോടിയോളം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. മാലിന്യം വൈദ്യുതിയാക്കി മാറ്റുക എന്നതാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ വിശദീകരിച്ചു
കോഴിക്കോട് കോർപ്പറേഷനോട് സോൺട കമ്പനി അധിക തുക ആവശ്യപ്പെട്ടിട്ടില്ല. മാലിന്യക്കൂമ്പാരം കാപ്പിങ് ചെയ്ത് ഭംഗിയാക്കും. സോൺട കമ്പനിയുടെ മുൻപരിചയം നോക്കിയിരുന്നില്ല. അവരിൽ വിശ്വാസം അർപ്പിച്ചാണ് പദ്ധതി ഏൽപ്പിച്ചതെന്ന് മേയർ വ്യക്തമാക്കി.
ഇതിനിടെ ഞെളിയൻ പറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. മാലിന്യ സംസ്കരണം വേഗത്തിലാക്കണം, ആരോപണ നിഴലിലുള്ള കരാർ കമ്പനി സോൺട ഇൻഫ്രാടെക്കിന കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇന്നലെ പ്ലാന്റിൽ സന്ദർശനത്തിനെത്തിയ ബിജെപി കൗൺസിലർമാരെ പ്ലാന്റിനകത്ത് പൂട്ടിയിട്ടിരുന്നു. പ്രതിഷേധ പ്രകടനം ബിജെപി ജില്ലാപ്രസിഡന്റ് വി കെ സജീവൻ ഉദ്ഘാടനം ചെയ്തു.
Story Highlights: kozhikode njeliyan parambu waste plant protest mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here