‘സോണിയ ഗാന്ധിയുടെ മരുമകൻ അദാനിയുടെ കൈപിടിച്ച് നിൽക്കുന്നത് എന്തിന്?’; സ്മൃതി ഇറാനി

അദാനി വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ എതിർക്കുന്നു, പിന്നെ എന്തുകൊണ്ടാണ് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്ര അദാനിയുടെ കൈപിടിച്ച് നിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഇരുവരും ഒന്നിച്ചുള്ള 2009 ലെ ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനിയുടെ വിമർശനം.
നരേന്ദ്ര മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വിദ്വേഷം അദ്ദേഹത്തിന്റെ യുകെ പര്യടനത്തിൽ പ്രകടമായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി ഒബിസി സമൂഹത്തെയാകെ അപമാനിച്ചു. ഇതാദ്യമായല്ല ഗാന്ധി കുടുംബം ദളിതരെയോ പിന്നാക്കക്കാരെയോ അപമാനിക്കാൻ ശ്രമിക്കുന്നത്. ഗോത്രവർഗക്കാരിയായ ഒരു സ്ത്രീ രാഷ്ട്രപതിയായപ്പോൾ ഗാന്ധി കുടുംബത്തിന്റെ നിർദേശപ്രകാരം കോൺഗ്രസ് അംഗങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും അപമാനിച്ചു.
പാർലമെന്റിൽ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ രാഹുൽ ഗാന്ധി ഉപയോഗിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും സ്വന്തം പ്രസ്താവനകളുടെ സത്യാവസ്ഥ തെളിയിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരെയും അധിക്ഷേപിച്ചതിലല്ല, സമൂഹത്തെയാകെ അപമാനിച്ചതിനാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതുവരെ അദ്ദേഹത്തിനെതിരെ ആക്രമണം തുടരുമെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതായി കേന്ദ്രമന്ത്രി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ മാനസിക പാപ്പരത്തമാണ് മുന്നിൽ വന്നിരിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം പ്രധാനമന്ത്രി മോദിയാണ്, പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധ രാജ്യത്തിന്റെ വികസനത്തിലാണ്. രാഹുൽ ഔദ്യോഗിക വസതി ഒഴിയണമെന്നും ആ വീട് ഇന്ത്യയിലെ ജനങ്ങളുടേതാണെന്നും രാഹുൽ ഗാന്ധിയുടേതല്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
Story Highlights: Why was Robert Vadra seen with Adani? Smriti Irani slams RaGa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here