Advertisement

എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പിഞ്ചുകുഞ്ഞിന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ട്രെയിനില്‍ നിന്ന് ചാടിയവരെന്ന് സൂചന

April 3, 2023
2 minutes Read
Three dead bodies found near elathur

കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയുള്ള അജ്ഞാതന്റെ ആക്രമണം നടന്ന ട്രെയിനില്‍ നിന്ന് ഭയചകിതരായി എടുത്ത് ചാടിയവരാണ് മരിച്ചതെന്നാണ് വിവരം. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. (Three dead bodies found near elathur )

ആക്രമണം ഭയന്ന് കണ്ണൂര്‍ സ്വദേശിയായ അമ്മയും കുഞ്ഞും ട്രെയിനില്‍ നിന്ന് ചാടിയെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്തിനേയും രണ്ട് വയസുള്ള മകളേയുമാണ് കാണാതായത്. മരിച്ചത് ഇവര്‍ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

മറ്റൊരു ട്രെയിനിലെ ലോകോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

ഈ യുവതിയുടെ അയല്‍വാസി റാഫിക്കിനും ട്രെയിനിലെ ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ഇയാളാണ് ഇരുവരേയും കാണാനില്ലെന്ന വിവരം പങ്കുവച്ചത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന വിവരം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read Also: ട്രെയിനിലെ ആക്രമണം: ചാടിയിറങ്ങിയ അമ്മയേയും കുഞ്ഞിനേയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യാത്രക്കാര്‍

ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.

അക്രമി എന്തോ ഇന്ധനം ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊള്ളലേറ്റ അദ്വൈത് ട്വന്റിഫോറിനോട് പറഞ്ഞു. പെട്ടന്നുണ്ടായ ആക്രമണമാണെന്നും തീ ആളിപ്പടര്‍ന്നെന്നും അദ്വൈത് പറഞ്ഞു. ദേഹത്തേക്ക് ഇന്ധനം ഒഴിച്ച് തീകൊളുത്തിയ ശേഷം അക്രമി ഓടിരക്ഷപെട്ടെന്ന് പരുക്കേറ്റ യാത്രക്കാരി സജിഷ പറഞ്ഞു.

തീപടര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായെന്ന് യാത്രക്കാര്‍ പറഞ്ഞു. അക്രമി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത് പാലത്തിന് മുകളിലായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു. ചുവന്ന തൊപ്പി വച്ചയാളാണ് ഓടിരക്ഷപെട്ടതെന്ന് ട്രെയിലുണ്ടായിരുന്ന യാത്രക്കാരി 24നോട് പ്രതികരിച്ചു. തീപടര്‍ന്ന കമ്പാര്‍ട്ട്മെന്റ് കോരപ്പുഴ പാലത്തിന് മുകളില്‍ ആയിരുന്നെന്ന് ദൃക്സാക്ഷിയും പറഞ്ഞു.

Story Highlights: Three dead bodies found near elathur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top