ഷാരുഖിനെ കോഴിക്കോട് എത്തിച്ചു; മണിക്കൂറുകൾക്കകം ഉന്നത ഉദ്യോഗസ്ഥരെത്തി; ഇനി ചോദ്യം ചെയ്യൽ

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാരുഖ് സെയ്ഫിയെ കോഴിക്കോടെത്തിച്ചു. മാലൂർകുന്ന് ക്യാമ്പിലാണ് ഷാരുഖിനെ എത്തിച്ചിരിക്കുന്നത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ക്യാമ്പിലെത്തി. ( shahrukh saifi to be questioned by high officials )
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാത്രമാകും ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യലിലുണ്ടാവുക. ഉത്തരമേഖലാ ഐജി, ഓപറേഷൻ ഐജി കൂടിയായ ഐജി നീരജ് ഗുപ്ത, എസ്‌ഐടി മേധാവി എഡിജിപി എംആർ അജിത് കുമാർ എന്നിവർ ക്യാമ്പിലെത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ 3.00-3.30 ഓടെയാണ് എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചത്. പ്രതിയുമായി വരുന്നതിനിടെ പൊലീസ് വാഹനം തകരാറിലായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മേലൂർ മാമാക്കുന്നിൽ വച്ചാണ് പ്രതിയെ എത്തിച്ച വാഹനത്തിന്റെ ടയർ പഞ്ചറായത്. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയാണ് വാഹനം പഞ്ചറായത്. തുടർന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു വാഹനം എത്തിച്ചുവെങ്കിലും അത് സ്റ്റാർട്ട് ആകുന്നുണ്ടായിരുന്നില്ല. പിന്നീട് മറ്റൊരു വാഹനത്തിലാണ് പ്രതിയുമായി പൊലീസ് കോഴിക്കോട് എത്തിയത്.
മഹാരാഷ്ട്രയിൽ നിന്നാണ് ഷാരുക് സെയ്ഫി പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.
Story Highlights: shahrukh saifi to be questioned by high officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here