പുതിയ പാർലമെന്റിനായി കേന്ദ്രം ചെലവഴിച്ചത് 1 രൂപ മാത്രം ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്തുത അറിയാം [ 24 Fact Check ]
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിന് പിന്നാലെ, ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റിൽ നിന്ന് ഒരു രൂപ മാത്രം ഈടാക്കി, 17 മാസം കൊണ്ട് ടാറ്റാ ഗ്രൂപ്പ് മന്ദിരത്തിന്റെ പണി തീർത്തു എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ( New Parliament Building Cost )
എന്നാൽ ഈ സന്ദേശം വ്യാജമാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1,250 കോടി രൂപയാണ് പാർലമെന്റ് മന്ദിരത്തിനുള്ള സർക്കാർ ചെലവ്. മന്ദിരത്തിന്റെ പണി മുഴുവനായും പൂർത്തിയായിട്ടുമില്ല.
സെൻട്രൽ വിസ്ത റീഡെവലപ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡാണ് പുതിയ മന്ദിരം പണികഴിപ്പിച്ചത്. വലിയ ഹാളുകൾ, കമ്മിറ്റി റൂംസ്, ലൈബ്രറി, വലിയ പാർക്കിംഗ് സ്പേസ് എന്നിവയടങ്ങിയതാണ് മന്ദിരം. പുതിയ ലോക്സഭയിൽ 888 സീറ്റുകളും, രാജ്യസഭയിൽ 384 സീറ്റുകളുമുണ്ട്.
Read Also: പ്രൗഡഗംഭീരം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ പുറത്ത്
ദേശീയ പക്ഷിയായ മയിലിന്റെ തീമിലാണ് ലോക്സഭ പണി കഴിപ്പിച്ചിരിക്കുന്നത്. മയിൽ പീലിയെ അനുസ്മരിപ്പിക്കുന്ന ഡിസൈനാണ് സീലിംഗിന് നൽകിയിരിക്കുന്നത്. താഴെ പച്ച നിറവും നൽകിയിട്ടുണ്ട്. രാജ്യ സഭയ്ക്ക് ദേശീയ പുഷ്പം താമരയുടേയും ചിത്രപ്പണിയാണ് നൽകിയിരിക്കുന്നത്. പുതിയ മന്ദിരം ഭിന്നശേഷിക്കാർക്ക് കൂടി ആരുടേയും സഹായമില്ലാതെ ഉപയോഗിക്കാൻ തക്ക സജ്ജീകരണങ്ങളോടെയാണ് പണി കഴിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്റിൽ ജോലിക്കായി എത്തുന്നവരുടേയും സന്ദർശകരുടേയും എണ്ണത്തിൽ വർധനയുണ്ടായിരുന്നു. അങ്ങനെയാണ് പുതിയ മന്ദിരം പണിയാൻ തീരുമാനമായത്. നിലവിലെ മന്ദിരം 1927 ൽ ബ്രിട്ടീഷ് ആർകിടെക്ട് എഡ്വിൻ ലൂട്ടെൻസും ഹർബർട്ട് ബേക്കറും ചേർന്ന് നിർമിച്ചതാണ്. ഈ മന്ദിരം ഇനി മ്യൂസിയമാക്കി മാറ്റുമെന്നാണ് റിപ്പോർട്ട്.
Story Highlights: New Parliament Building Cost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here