സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 1.5 ലക്ഷം രൂപ; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്
ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൈബർ തട്ടിപ്പിലൂടെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്നാണ് 32 കാരിയെ ഇയാൾ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ഒഡിഷയിലെ കെന്ദ്രപാറ ജില്ലയിലെ പാട്‌ന ഗ്രാമത്തിലാണ് സംഭവം.
ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട വിവരം യുവതി ഗുജറാത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനെ അറിയിച്ചു. രോഷാകുലനായ ഭർത്താവ് ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അജ്ഞാതനായ തട്ടിപ്പുകാരനെതിരെ പരാതി നല്‍കിയ അതേ സദാര്‍ പൊലീസ് സ്‌റ്റേഷനില്‍ തന്നെ, ഇവര്‍ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെയും പരാതി നല്‍കി.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. കൂടാതെ മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. അതേസമയം യുവതിയുടെ പണം എങ്ങനെ നഷ്‌ടപ്പെട്ടു എന്നതിന്റെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുസ്ലിം സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്നോണം 2019 ലാണ് പാര്‍ലമെന്‍റ് മുത്തലാഖ് നിയമവിരുദ്ധമാക്കിയത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ് മുത്തലാഖ്.
Story Highlights: Odisha Woman Gets Triple Talaq For Losing 1.5 Lakh In Cyber Fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here