Advertisement

യുപിയിലെ ആദ്യ ഗ്യാങ്സ്റ്റര്‍, ഉണങ്ങാത്ത ചോരപ്പാടുകള്‍, പ്രയാഗ്‌രാജിലെ അധോലോകം; ആരായിരുന്നു അതിഖ്?

April 16, 2023
Google News 2 minutes Read
Who is Atiq Ahmed

ഇക്കഴിഞ്ഞ ബുധനാഴ്ച ഉമേഷ് പാല്‍ കൊലക്കേസില്‍ ചോദ്യം ചെയ്യാനായി പൊലീസ് വാനില്‍ പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിന്റെ ജനലിലൂടെ തലയിട്ട് അതിഖ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ തീര്‍ന്നു, ഞാന്‍ വെറും പൊടി ആയി അവശേഷിച്ചുകഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ സ്ത്രീകളേയും മക്കളേയും ഉപദ്രവിക്കരുതെന്നാണ്. ഗുണ്ടാ നേതാവുമാത്രമല്ല പ്രബലനായ ഒരു രാഷ്ട്രീയനേതാവ് കൂടിയായ അതിഖാണ് അത് പറഞ്ഞത്. അയാള്‍ അത് പറഞ്ഞ് 24 മണിക്കൂറുകള്‍ കഴിയുമ്പോള്‍ അതിഖിന്റെ 19 വയസ് പ്രായമുള്ള മകന്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്നു. അതിന് ദിവസങ്ങള്‍ക്ക് ശേഷം മകന്റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയായിക്കഴിയവേ, മാധ്യമങ്ങളോട് മറ്റൊരു പ്രതികരണത്തിന് മുതിരുന്നതിനിടെ അതിഖും സഹോദരനും വെടിയേറ്റ് മരിക്കുന്നു. 1400 കോടി രൂപയുടെ ആസ്തി അതിഖ് പറഞ്ഞതുപോലെ തവിട് പൊടിയായി മാറുന്നു. അതിഖിന്റെ കൊലപാതകം വര്‍ഷങ്ങള്‍ ഉണങ്ങാതെ നിന്ന ചില ചോരക്കറകളും രാഷ്ട്രീയത്തിലെ ദുഷിപ്പുകളും വെളിച്ചത്ത് കൊണ്ടുവരികയാണ്. (Who is Atiq Ahmed)

ഉത്തര്‍ പ്രദേശിലെ ആദ്യ ഗ്യാങ്‌സറ്റര്‍

2013ലെ ഐഎഎന്‍എസ് റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശില്‍ ‘ഗുണ്ടാ നിയമ’ പ്രകാരം കേസെടുത്ത ആദ്യ വ്യക്തിയാണ് അതിഖ് അഹമ്മദ്. 1979ലാണ് അതിഖ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. ഇന്നുവരെ ഏകദേശം 70 ഓളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതില്‍ കൊലക്കുറ്റം ഉള്‍പ്പെടെ പെടും. സ്വയം ഒരു ഡോണായി പടിപടിയായി വളര്‍ന്ന ശേഷം 1989ല്‍ അലഹബാദ് വെസ്റ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എംഎല്‍എയായി വിജയിച്ചതോടെയാണ് അതിഖ് തന്റെ രാഷ്ട്രീയരംഗത്തെ കുതിപ്പ് തുടങ്ങിയത്. അടുത്ത രണ്ട് ടേമുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെ ഇദ്ദേഹം വിജയിച്ചു. 1996ലാണ് ഇയാള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നത്. 2004-2009 കാലഘട്ടത്തില്‍, ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് 14ാം ലോക്‌സഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടി എംപിയായി അതിഖ് തെരഞ്ഞെടുക്കപ്പെട്ടു.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

മോദിയുടെ എതിരാളി

അഞ്ച് തവണയാണ് അതിഖ് തെരഞ്ഞെടുപ്പിനെ നേരിട്ട് ജനപ്രതിനിധിയായി വിജയിച്ചു കയറിയത്. 2014ല്‍ അദ്ദേഹം സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതിഖ് ജയിലിലാണ്. എങ്കിലും നരേന്ദ്രമോദിയ്‌ക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ അദ്ദേഹം നോമിനേഷന്‍ നല്‍കി. മോദി അതിശക്തനായ സ്ഥാനാര്‍ത്ഥിയായിട്ട് കൂടി അന്ന് 855 വോട്ടുകള്‍ ഇയാള്‍ക്ക് നേടാനായി.

Read Also:

കേസുകളില്‍ നിന്നുള്ള തടിയൂരല്‍

അനൗദ്യോഗിക കണക്കനുസരിച്ച് അതിഖിനെതിരെ നൂറോളം കേസുകളുണ്ട്. ഇതില്‍ 50ഓളം കേസുകളുടെ വിചാരണ ഇപ്പോഴും നടക്കുകയാണ്. 12 കേസുകളില്‍ അദ്ദേഹത്തെ വെറുതെ വിട്ടു. രണ്ട് കേസുകള്‍ 2004ല്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളതുകൊണ്ട് തന്നെ അവസാന കാലത്ത് അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതിഖുമായി അകല്‍ച്ചയിയാണ്.

എന്താണ് ഉമേഷ് പാല്‍ കൊലക്കേസ്?

2005 ജനുവരി 25ന് ബിഎസ്പി എംഎല്‍എ രാജുപാല്‍ വധിക്കപ്പെടുമ്പോള്‍ അതിന്റെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍. രാജുപാല്‍ കേസില്‍ സംശയത്തിന്റെ നിഴലിലായിരുന്ന അതിഖ് മൊഴി മാറ്റുന്നതിനായി ഉമേഷിനെ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ട് പോയെന്നും ഉമേഷിന്റെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഫെബ്രുവരി 24നാണ് ഉമേഷ് വീടിന് പുറത്ത് വച്ച് വെടിയേറ്റ് മരിയ്ക്കുന്നത്. ഈ കേസില്‍ ജയിലിലായപ്പോഴാണ് അതിഖിന്റെ മകന്‍ യുപിയിലെ പ്രത്യേക ദൗത്യസംഘത്തിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.

Story Highlights Who is Atiq Ahmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here