ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ബിജെപി; പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് സംസാരിച്ചു

കർണാടക തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പയെ അനുനയിപ്പിക്കാൻ ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷീമോഗയിൽ മകനും സീറ്റ് നിഷേധിച്ചതിൽ അതൃപ്തനായിരുന്നു കെ എസ് ഈശ്വരപ്പ. ഈശ്വരപ്പ തന്നെയാണ് പ്രധാനമന്ത്രി തന്നെ വിളിച്ചുസംസാരിച്ച കാര്യം വിഡിയോയിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായി കഠിന പരിശ്രമം നടത്തുമെന്ന്ക്കു ഈശ്വരപ്പ മോദിക്ക് ഉറപ്പ് നൽകി. (PM Narendra Modi calls KS Eshwarappa)
സീറ്റ് നിഷേധിക്കപ്പെട്ടതിൽ തനിക്ക് വിഷമമില്ല. ബിജെപി വിട്ടവരെ പാർട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരണം. സംസ്ഥാനത്ത് ബിജെപി വിജയിക്കുകയും കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്നും ഈശ്വരപ്പ പറഞ്ഞു.
ഈശ്വരപ്പ ഉൾപ്പെടെയുള്ള നിരവധി സിറ്റിങ് എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചപ്പോൾ ഡോക്ടർമാർ, ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥർ, ബിരുദാനന്തര ബിരുദധാരികൾ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ, വിരമിച്ച സർക്കാർ ജീവനക്കാർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ഇത്തവണ മത്സര രംഗത്ത് ഇറക്കിയിട്ടുണ്ട്. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ എല്ലാ സീറ്റുകളിലും ബിജെപി മത്സരിക്കും.
Read Also: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണം; സ്ഥിരീകരിച്ച് സൈന്യം
മകന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ച ഈശ്വരപ്പയെ ബിജെപി താരപ്രചാരകനാക്കിയാണ് അനുനയം തുടരുന്നത്. ശിവമോഗയിൽ ലിംഗായത്ത് നേതാവായ എസ് എൻ ചന്നബാസപ്പയാണ് മത്സരിയ്ക്കുക. ബിജെപിയ്ക്കൊപ്പം തുടരുമെന്നും പാർട്ടി ഭരണത്തിൽ തിരികെയെത്തുമെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞതോടെയാണ് പ്രതിസന്ധിയ്ക്ക് അയവു വന്നത്.
Story Highlights: PM Narendra Modi calls KS Eshwarappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here