മന്ത്രി വീണ ജോർജ് ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തി കരഞ്ഞത് ഗ്ലിസറിൻ തേച്ച ശേഷം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ അച്ഛന്റെയും അമ്മയുടെയും ഗ്ലിസറിൻ തേച്ചാണ് മന്ത്രി വീണാ ജോർജ് കരഞ്ഞതെന്ന വിവാദ പരാമർശവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വന്ദനയുടെ മരണത്തിൽ ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോട്ടയത്ത് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആര് മരിച്ചാലും തനിക്ക് ഭരണം വേണമെന്ന നിലാപാടാണ് മുഖ്യമന്ത്രി പിണറായിയുടേത്. ആരോഗ്യ മന്ത്രിയുടേത് കഴുതക്കണ്ണീരാണെന്നും അദ്ദേഹം പരിഹസിച്ചു. ( Dr Vandana’s death, veena george Crying with glycerine; thiruvanchur radhakrishnan ).
വീണ ജോർജ് കണ്ണിൽ കൈയെടുത്തു വെച്ചപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി. ഗ്ലിസറിൻ വെച്ചുതന്നെയാണ് അവർക്ക് കണ്ണുനീർ വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു. വന്ദനയുടെ വീട്ടിൽ രണ്ടു കൈയ്യും കൂപ്പി തൊഴുത് നിൽക്കുകയായിരുന്നു ആരോഗ്യമന്ത്രി. വന്ദനയുടെ കേസ് ദുർബലപ്പെടുത്തുന്നതിനുവേണ്ടിയുള്ള പരസ്യപ്രസ്താവന നടത്തിയതിനു ശേഷം മാതാപിതാക്കളുടെ മുന്നിൽ കണ്ണീര് കാണിച്ചിട്ട് ഒരു കാര്യവുമില്ല. ഇതിനെയാണ് കഴുതക്കണ്ണീർ എന്ന് പച്ചമലയാളത്തിൽ ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പിജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. മെഡിക്കൽ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളിൽ പോകുന്നവർക്കായി ഉടൻ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സർജൻമാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും.
റസിഡൻസി മാന്വൽ കർശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സർക്കുലർ ഇറക്കും. വകുപ്പ് മേധാവികൾ വിദ്യാർത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. പിജി വിദ്യാർത്ഥികൾ ഹൗസ് സർജൻമാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ഡോക്ടർമാർക്കൊപ്പമാണ് സർക്കാർ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേർന്ന് തീരുമാനമെടുത്തിരുന്നു. ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളിൽ സിസിടിവി ക്യാമറ ഉറപ്പാക്കും.
മുമ്പ് പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ച കാര്യങ്ങൾ കർശനമായി നടപ്പിലാക്കാൻ മന്ത്രി നിർദേശം നൽകി. ഹോസ്റ്റൽ സൗകര്യം അതാത് സ്ഥാപനങ്ങൾ പരിശോധിച്ച് മുൻഗണന നൽകാൻ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്‌റ്റൈപെന്റ് വർധനയ്ക്കുള്ള പ്രൊപ്പോസൽ സർക്കാർ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Dr Vandana’s death, veena george Crying with glycerine; thiruvanchur radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here