നാട് ഭിന്നിപ്പിക്കാന്‍ വന്ന ശക്തികളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയ പാരമ്പര്യമാണ് നമുക്കുള്ളത്; കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുള്ളകോയ മദനി

ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വിഷവിത്തുകള്‍ പാകുന്ന ‘ദി കേരള സ്‌റ്റോറിയുടെ’ പശ്ചാത്തലത്തില്‍ ജനമനസ്സുകളില്‍ സൗഹൃദത്തിന്റെ പുതുനാമ്പുകള്‍ സൃഷ്ടിച്ചുകൊണ്ട് ഭാരതത്തിന്റെ പൈതൃകമായ മതനിരപേക്ഷതയെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ‘വര്‍ഗീയ ധ്രുവീകരണത്തിനെതിരെ സൗഹൃദത്തിന്റെ തിരുത്ത്’ എന്ന തലക്കെട്ടില്‍ സാമൂഹിക സംവാദം സംഘടിപ്പിച്ചു. ( Indian islahi centre debate against the Kerala story movie)
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ കെ.എന്‍.എം പ്രസിഡന്റ് ടി.പി. അബ്ദുള്ളകോയ മദനി സാമൂഹിക സംവാദം ഉത്ഘാടനം ചെയ്തു. നമ്മുടെ നാടിനെ നശിപ്പിക്കാനും വര്‍ഗീയമായി ഭിന്നിപ്പിക്കുവാനും കടന്നുവന്ന എല്ലാ ശക്തികളേയും ജാതിമത വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെ ഒറ്റകെട്ടായി നിന്നുകൊണ്ട് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് നമുക്കുള്ളതെന്നും ആ പാരമ്പര്യത്തെ നിലനിര്‍ത്തുന്നതിലൂടെ ബഹുസ്വരതയെ സംരക്ഷിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മഹത്തരമായ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വതന്ത്രത്തെ മലീമസമാക്കാനുള്ള എല്ലാ ശ്രമങ്ങളേയും നിയതമായി ചെറുത്തു തോല്‍പ്പിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഇന്ത്യയുടെ സംസ്‌കാരം എല്ലാവരേയും ഉള്‍കൊള്ളുന്നതാണെന്നും പുറന്തള്ളല്‍ എന്നത് ഭാരതത്തിന് അജ്ഞാതമാണെന്നും വിഷയമവതരിപ്പിച്ച് കൊണ്ട് സംസാരിച്ച കെ.എന്‍.എം. സെക്രട്ടറി ഡോ.എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി വ്യക്തമാക്കി. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അറബികളുമായും അഫ്ഗാനികളുമായും പാശ്ചാത്യരുമായുമൊക്കെ കച്ചവടബന്ധം സ്ഥാപിച്ചതിലൂടെ അവരുടെ സംസ്‌കാരത്തെ ഉള്‍കൊള്ളാന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗക്കാരും ആ വൈവിധ്യങ്ങളെ മനസ്സിലാക്കി സമാധാന പരമായി ജീവിക്കുന്നവരായിരുന്നു. എന്നാല്‍ ആ സൗഹൃദാന്തരീക്ഷത്തിന് മുകളില്‍ കരിനിഴല്‍ വീണു കൊണ്ടിരികുന്ന കാഴ്ച്ചക്കാണ് വര്‍ത്തമാനകാല ഭാരതം സാക്ഷ്യം വഹിക്കുന്നത്.ഭാരതത്തിന്റെ സാംസ്‌കാരികമായ ഉന്നമനത്തിന് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള മുഗള്‍ ഭരണത്തിന്റെ ഏടുകള്‍ ഇന്ത്യയുടെ ചരിത്ര പുസ്തകത്തില്‍ നിന്നും പറിച്ചു കളയുന്ന, മതനിരപേക്ഷതയ്ക്ക് കേളികേട്ട കേരളീയമനസ്സുകളെ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ മറവില്‍ ഭിന്നിപ്പിച്ചു കളയുന്ന ഫാസിസത്തിന്റെ നുഴഞ്ഞുകയറ്റമാണ് വര്‍ത്തമാന ഇന്ത്യയുടെ ചിത്രം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇന്ത്യയുടെ ബഹുസ്വരതയെ കാര്‍ന്നു തിന്നുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ സായുധമായി നേരിടുക എന്നത് ഒരിക്കലും അഭിലഷണീയമല്ല. പരസ്പരം ചേര്‍ന്നുനിന്നുകൊണ്ട് സാഹോദര്യത്തോടെ സൗഹൃദത്തിന്റെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തുകൊണ്ടാണ് ഇത്തരം കുല്‍സിത ശ്രമങ്ങള്‍ക്ക് ബഹുസ്വര ഭാരതം മറുപടി നല്‍കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഭിന്നിപ്പനെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല ആയുധം ജനഹൃദയങ്ങളില്‍ സൗഹൃദങ്ങളെ സൃഷ്ടിക്കുക എന്നുള്ളതാണ്. അവിടെയാണ് മുജാഹിദ് പ്രസ്ഥാനം പൊതുസമൂഹത്തില്‍ ഇത്തരം സാമൂഹിക സംവാദങ്ങളുമായി ഇടപെടുന്നത് എന്നദ്ദേഹം വ്യക്തമാക്കി.
മനുഷ്യമനസിന്റെ അകത്തളങ്ങളില്‍ മാറ്റത്തിന്റെ കാറ്റ് വീശിയ അത്ഭുത ഗ്രന്ഥമായ ഖുര്‍ആനിന്റെ വചനങ്ങള്‍ ഉരുവിട്ടു കൊണ്ടുള്ള കൃത്യമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ശക്തികളെ നിഷ്‌ക്രിയരാക്കാനും ഒരു വേള സത്യത്തിന്റേയും സമാധാനത്തിന്റേയും പതാകവാഹകരാകാനും കാരണമായേക്കാമെന്ന് തുടര്‍ന്ന് സംസാരിച്ച പി.പി.മുഹമ്മദ് മദനി അഭിപ്രായപ്പെട്ടു.
സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ച ഒ.ഐ.സി.സി. പ്രതിനിധി ഇഖ്ബാല്‍ പൊക്കുന്ന് ‘ ഒരുപാട് വൈവിധ്യങ്ങളുടെ നടുവിലും നാമൊന്നാണ് എന്നതാണ് ഇന്ത്യക്കാരന്‍ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ‘ എന്ന് മൗലാന ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് സംസാരിച്ചു. സ്വതന്ത്രാനന്തര ഇന്ത്യയെ പ്രഥമ പ്രധാനമന്തി പഠിപ്പിച്ച ഇന്‍ക്ലൂസീവ്‌നസ്സ് (ഉള്‍കൊള്ളല്‍) ഒരോ ഭാരതീയനും നെഞ്ചിലേറ്റണമെന്നദ്ദേഹം പറഞ്ഞു. കേരള മുസ്ലിംങ്ങളെപ്പോലെ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളേയും വിദ്യാഭ്യാസപരമായി പ്രബുന്ധരാക്കിയാല്‍ മാത്രമേ ഫാസിസത്തിന്റെ സമ്പൂര്‍ണ്ണ ഉന്‍മൂലനം സാധ്യമാകുകയുള്ളൂ എന്ന് മീഡിയ ഫോറം പ്രസിഡന്റ് സാദിഖ് തുവ്വൂര്‍ സാമൂഹിക സംവാദത്തില്‍ അഭിപ്രായപ്പെട്ടു. തനിമ വെസ്റ്റേന്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സി.എച്ച്. ബഷീര്‍ സാഹിബും ഭാരതീയര്‍ തമ്മിലുണ്ടാകേണ്ട സൗഹൃദത്തെ കുറിച്ച് സംവാദത്തില്‍ പരാമര്‍ശിച്ചു. ജിദ്ദ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷാ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Story Highlights: Indian islahi center debate against the Kerala story movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here