മാലിന്യമുക്ത പുതു കേരളം ജനകീയം, യത്നത്തിൽ തൃത്താലയും പങ്കാളികളായി; എം ബി രാജേഷ്
മാലിന്യമുക്ത പുതു കേരളം സൃഷ്ടിക്കാനുള്ള യത്നത്തിൽ തൃത്താലയും പങ്കാളികളായിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃത്താല മണ്ഡലത്തിലെ 6 ഗ്രാമപഞ്ചായത്തുകളിലെ 216 കേന്ദ്രങ്ങളിൽ 2456 പേർ പങ്കെടുത്ത ശുചീകരണ പ്രവർത്തനം നടന്നു. (Garbage-free New Kerala is getting good response)
നിരാശാജനകമായ കാഴ്ചയെന്നത് ഒരു സംഘം സ്ത്രീ വളണ്ടിയർമാർ വൃത്തിയാക്കിപ്പോയ സ്ഥലത്ത് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും വീണ്ടും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം റോഡിൽ തള്ളിയിരിക്കുന്നു. അത് വീണ്ടും പോയി വൃത്തിയാക്കിയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു.
എത്ര ബോധവൽക്കരണം നടത്തിയാലും ബോധമുദിക്കാത്തവർക്കും തീർത്തും നിസ്സഹകരിക്കുന്നവർക്കുമെതിരെ നിയമത്തിന്റെ കർശനമായ പ്രയോഗവും ആവശ്യമായി വരാം. തൃത്താലയിൽ എല്ലാ വിഭാഗം ആളുകളിൽ നിന്നും മികച്ച പ്രതികരണമാണ് മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളമാകെ ഒരു വിപുലമായ ജനകീയ പ്രസ്ഥാനമായി ഈ മാലിന്യമുക്ത പ്രസ്ഥാനം മാറിക്കഴിഞ്ഞിട്ടുണ്ട്. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആകുമ്പോഴേക്കും നമ്മുടെ പരിസരം പൂർണമായും ശുചിയാക്കാം. ഇനി മുതൽ മാലിന്യം വലിച്ചെറിയില്ലെന്ന് പ്രതിജ്ഞ ചെയ്യാമെന്നും മന്ത്രി കുറിച്ചു.
മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്
കഴിഞ്ഞ ദിവസം ക്ലബ്ബുകൾ, വായനശാലകൾ, കലാസമിതികൾ എന്നിവയുടെ നേതൃത്വത്തിൽ ഈ പ്രവർത്തനം നടന്നിരുന്നു. ഇന്നത്തെ മെഗാ ഡ്രൈവിലും വിവിധ ക്ലബ്ബുകളും സംഘടനകളും പങ്കെടുത്തു. സന്തോഷ് ക്ലബ്ബ് കുമരനല്ലൂർ, കൂടല്ലൂർ രചന, നവയുഗ ചെറുചാൽപ്രം, കൂറ്റനാട് യുവശക്തി, കക്കാട്ടിരി മാർവെൽ, പൊതുജന വായനശാല വരട്ടിപ്പള്ളിയാൽ എന്നിവയ്ക്ക് പുറമേ ഡി വൈ എഫ് ഐ നേതൃത്വത്തിൽ തൃത്താല ബ്ലോക്കിലെ വിവിധ യുണിറ്റുകളും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
ഇന്ന് കൂറ്റനാട് ടൗണിൽ ശുചീകരണ പ്രവർത്തനത്തിനിടയിൽ കണ്ട ഒരു കാഴ്ച ചൂണ്ടിക്കാണിക്കാതെ കഴിയില്ല. നിരാശാജനകമായ കാഴ്ചയായിരുന്നു അത്. ഒരു സംഘം സ്ത്രീ വളണ്ടിയർമാർ വൃത്തിയാക്കിപ്പോയ സ്ഥലത്ത് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോഴേക്കും വീണ്ടും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം റോഡിൽ തള്ളിയിരിക്കുന്നു. അത് വീണ്ടും പോയി വൃത്തിയാക്കി. തൊട്ടു മുന്നിലുള്ള തുണിക്കടയിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് കട തുറന്ന് അടിച്ചുവാരി നേരേ കടയുടെ തന്നെ മുന്നിലുള്ള റോഡിലേക്കിട്ടത്. ഞാൻ നേരിട്ടുചെന്ന്, ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ഇനി ഉണ്ടാകരുതെന്നും അവരോട് പറഞ്ഞു. ഇനി ഉണ്ടാവില്ലെന്ന ഉറപ്പും അവർ തന്നിട്ടുണ്ട്.
പല വ്യാപാര സ്ഥാപനങ്ങളിലും ഈ പ്രവണത കാണാം. അത് നമുക്ക് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ വ്യാപാരികളും വലിയ തോതിൽ ഇന്ന് പങ്കാളികളായിരുന്നു. വ്യാപാരി സമൂഹത്തിനിടയിലെ ബോധവൽക്കരണം തങ്ങൾ ഏറ്റെടുക്കാമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള വ്യാപാരി വ്യവസായി സമിതിയും സമ്മതിച്ചിട്ടുണ്ട്. 23 ന് വ്യാപാരി പ്രതിനിധികളുടെ പ്രത്യേകമായ യോഗം ഇതിന്റെ ഭാഗമായി വിളിച്ചു ചേർക്കുന്നുമുണ്ട്. നാം ഇതുവരെ പുലർത്തിവന്ന ശീലങ്ങളിലും മനോഭാവത്തിലും മാറ്റമുണ്ടായേ തീരൂ. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ്മസേനയെ ഏൽപ്പിക്കുക എന്നത് നിർബന്ധമാണ്. വീട്ടിലും സ്ഥാപനങ്ങളിലുമെല്ലാമുള്ള മാലിന്യങ്ങൾ തരംതിരിക്കുകയും ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും അജൈവ പാഴ് വസ്തുക്കൾ തരംതിരിച്ച് ഹരിതകർമ്മസേനയെ ഏൽപ്പിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ധാർമികമായ ഉത്തരവാദിത്വം മാത്രമല്ല, നിയമപരമായ ചുമതല കൂടിയാണ്. അത് ലംഘിക്കുന്നവർക്ക് എതിരെ കേന്ദ്ര ഖരമാലിന്യ ചട്ടം 2016 ഉൾപ്പെടെയുള്ള നിയമങ്ങൾ അനുസരിച്ച് പിഴ മുതൽ ജയിൽ ശിക്ഷ വരെ ചുമത്താവുന്നതാണ് എന്ന കാര്യവും ബോധവൽക്കരണത്തിലൂടെ ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. നിയമത്തിന്റെ ഉരുക്കുമുഷ്ടി പ്രയോഗിക്കാതെ തന്നെ എല്ലാവരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഇത് നടപ്പാക്കാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എത്ര ബോധവൽക്കരണം നടത്തിയാലും ബോധമുദിക്കാത്തവർക്കും തീർത്തും നിസ്സഹകരിക്കുന്നവർക്കുമെതിരെ നിയമത്തിന്റെ കർശനമായ പ്രയോഗവും ആവശ്യമായി വരാം.
തൃത്താലയിൽ പൊതുവിൽ എല്ലാ വിഭാഗം ആളുകളിൽ നിന്നും മികച്ച പ്രതികരണമാണ് മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളമാകെ ഒരു വിപുലമായ ജനകീയ പ്രസ്ഥാനമായി ഈ മാലിന്യമുക്ത പ്രസ്ഥാനം മാറിക്കഴിഞ്ഞിട്ടുണ്ട്. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആകുമ്പോഴേക്കും നമ്മുടെ പരിസരം പൂർണമായും ശുചിയാക്കാം. ഇനി മുതൽ മാലിന്യം വലിച്ചെറിയില്ലെന്ന് പ്രതിജ്ഞ ചെയ്യാം.
Story Highlights: Garbage-free New Kerala is getting good response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here