പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് Z+ സുരക്ഷ
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. മാനിന് Z+ സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം. രാജ്യത്തുടനീളം സുരക്ഷാ പരിരക്ഷ ബാധകമായിരിക്കും. ഖാലിസ്താൻ നേതാവ് അമൃത്പാൽ സിംഗിൻ്റെ അറസ്റ്റിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.
അതിർത്തി സംസ്ഥാനത്തെ ഖാലിസ്ഥാൻ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസും സുരക്ഷാ ഏജൻസികളും ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്ര തീരുമാനം. Z+ സുരക്ഷ നൽകാൻ തീരുമാനിച്ചതോടെ 55 കമാൻഡോകളെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കും. പത്തിലധികം എൻഎസ്ജി കമാൻഡോകൾ ഇതിൽ പങ്കാളികളാകും.
മുഖ്യമന്ത്രിയുടെ വസതിയിലും ഓഫീസുകളിലും സംസ്ഥാന സന്ദർശന സ്ഥലങ്ങളിലും സ്‌ക്രീനിങ്ങിനും ദേഹപരിശോധനയ്‌ക്കും പ്രത്യേക സംവിധാനം ഒരുക്കും. കൂടാതെ മീറ്റിംഗുകളും റോഡ്‌ഷോകളും ഉൾപ്പെടെയുള്ള പൊതു സമ്പർക്ക സമയത്ത് മതിയായ ആൾക്കൂട്ട നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്. പഞ്ചാബ് പൊലീസ് സംരക്ഷണം കൂടാതെ, മുഖ്യമന്ത്രിയുടെ വീടിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മാര്‍ച്ചില്‍ ഭഗവന്ത് മാനിന്റെ മകള്‍ക്ക് ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളില്‍ നിന്ന് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നു.
Story Highlights: Punjab CM Bhagwant Mann gets Z plus security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here