Advertisement

‘അധ്യാപക സംഘടനകളുടെ കലണ്ടർ ചുവരിൽ തൂങ്ങുന്നതാണോ പ്രശ്നം’; അധ്യാപകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ എൻ.എസ്.എസിനെതിരെ അധ്യാപക സംഘടന

June 1, 2023
Google News 2 minutes Read
controversial circular; Teachers union against NSS

എൻഎസ്എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കോളജ് സെൻട്രൽ കമ്മിറ്റി സർക്കുലർ പുറത്തിറക്കിയതിനെതിരെ പ്രതിഷേധവുമായി ആൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ രം​ഗത്ത്. സർക്കാർ നിർദേശങ്ങൾക്ക് വില കൽപിക്കാത്തതും സർവകലാശാലാ നിയമങ്ങൾക്ക് നിരക്കാത്തതുമാണ് എൻഎസ്എസിന്റെ കരിനിയമങ്ങളെന്ന് അസോസിയേഷൻ വിമർശിച്ചു. അധികാരദുർവിനിയോഗം ഒഴിവാക്കാനുതകുന്ന ജനാധിപത്യപരമായ നിയമങ്ങൾക്ക് വേണ്ടി പ്രക്ഷോഭ രംഗത്ത് ഇറങ്ങുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ബിജുകുമാറും ജനറൽ സെക്രട്ടറി ഡോ. സി. പത്മനാഭനും വ്യക്തമാക്കി. ( controversial circular; Teachers union against NSS ).

അധ്യാപക സംഘടനകളുടെ കലണ്ടർ ചുവരിൽ തൂങ്ങുന്നതാണ് വലിയ പ്രശ്നം എന്ന മട്ടിലുള്ള നിരീക്ഷണവും സംഘടനാ യോഗങ്ങൾ തടയാനുള്ള ശ്രമവും പരിഹാസ്യണ്. സർവകലാശാലാ നിയമങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും നിരക്കാത്തതും യുജിസിയുടെ പെരുമാറ്റചട്ടത്തിന് വിരുദ്ധമായതുമാണ് ഈ വിചിത്രമായ ഉത്തരവ്. ഈ വിഷയത്തിൽ കേരളത്തിലെ പൊതുസമൂഹത്തിന്റെയും അധ്യാപകരുടെയും പ്രതിഷേധം ഉയരണം. സാമൂഹികമായ വിഷയങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്യം അധ്യാപകർക്ക് അനുവദിച്ചു നൽകിയത് സർവകലാശാലാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റിയുടെ ജനാധിപത്യവിരുദ്ധമായ ഈ പരിഷ്കാരങ്ങൾ ക്യാമ്പസിനെ കലുഷിതമാക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തനത്തിനും സമൂഹ മാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണം; കോളജ് അധ്യാപകർക്ക് കർശന നിർദേശങ്ങൾ നൽകി എൻഎസ്എസ് മാനേജ്മെന്റ്Read Also:

എൻഎസ്എസ് സർക്കുലറിലെ നിർദേശപ്രകാരം സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ, ടി വി ഷോകളിലും സംവാദങ്ങളിലും പങ്കെടുക്കൽ തുടങ്ങിയവയ്ക്ക് മാനേജ്മെന്റിന്റെ /പ്രിൻസിപ്പലിന്റെ മുൻകൂർ അനുമതി തേടിയിരിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കും. ഈ അധ്യയന വർഷം മുതൽ കേരള സർക്കാർ, യുജിസി, യൂണിവേഴ്‌സിറ്റി എന്നിവയുടെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലറിന്റെ ഉള്ളടക്കം.

വിദ്യാർത്ഥികളുടെയോ അധ്യാപക, അനധ്യാപകരുടെയോ രാഷ്ട്രീയ/സംഘടനാ ആവശ്യങ്ങൾക്കായി ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലബോറട്ടറികൾ, സെമിനാർ ഹാളുകൾ, കാമ്പസിലെ തുറസ്സായ സ്ഥലങ്ങൾ എന്നിവയൊന്നും അനുവദിക്കാനാവില്ല. പ്രിൻസിപ്പലിന്റെ രേഖാമൂലമുള്ള അനുമതിയോടെ അക്കാദമിക് ആവശ്യങ്ങൾക്കായി മാത്രമേ ഇവ ഉപയോ​ഗിക്കാവൂ.

കലാലയത്തിനുള്ളിലും വിവിധ ഡിപ്പാർട്ടമെന്റുകളിലും പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ മാത്രമേ പ്രദർശിപ്പിക്കാവൂ. മറ്റുള്ളവയെല്ലാം ഒഴിവാക്കണം. അതുപോലെതന്നെ കേരള സർക്കാർ/ ഇന്ത്യാ ഗവൺമെന്റ്/ നായർ സർവീസ് സൊസൈറ്റി എന്നിവയുടെ കലണ്ടറുകൾ മാത്രമേ ഉപയോഗിക്കാവൂ.

എയ്ഡഡ് കോളജുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും യുജിസി അനുശാസിക്കുന്ന എല്ലാ നിയമപരമായ വ്യവസ്ഥകളും പ്രൊഫഷണൽ പെരുമാറ്റ ചട്ടങ്ങളും ബാധകമാണ്. ഇത്തരം ചട്ടങ്ങൾക്ക് കീഴിൽ വരുന്ന ജീവനക്കാർ പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. കലാലയ രാഷ്ട്രീയത്തെപ്പറ്റി പ്രതിപാദിക്കുന്ന ലിംഗ്‌ദോ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Story Highlights: controversial circular; Teachers union against NSS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here