‘രോഹിതിന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ താത്പര്യമില്ലായിരുന്നു’; വിൻഡീസ് പര്യടനത്തിനു ശേഷം പുതിയ ക്യാപ്റ്റനെന്ന് റിപ്പോർട്ട്

അടുത്ത മാസം വെസ്റ്റ് ഇൻഡീസെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് റിപ്പോർട്ട്. കോലി ഒഴിഞ്ഞപ്പോൾ രോഹിതിന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ താത്പര്യമില്ലായിരുന്നു എന്നും ബിസിസിഐ നിർബന്ധിച്ച് ക്യാപ്റ്റൻസി ഏല്പിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.
“ഇപ്പോൾ രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണ്. വരുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുഴുവൻ അദ്ദേഹം ടീമിനെ നയിക്കുമോ എന്നത് സംശയമാണ്. 2025ൽ അവസാനിക്കുന്ന അടുത്ത സൈക്കിൾ പൂർത്തിയാകുമ്പോൾ രോഹിതിന് 38 വയസാകും. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കു ശേഷം ഫോം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ സെലക്ടർമാർ തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.”- ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വിൻഡീസ് പര്യടനത്തിനു ശേഷം ഡിസംബർ അവസാനമാണ് പിന്നെ അടുത്ത ടെസ്റ്റ് പരമ്പരയുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരെ. അതുകൊണ്ട് തന്നെ തീരുമാനമെടുക്കാൻ സെലക്ടർമാർക്ക് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ പുതിയ ചെയർമാൻ സ്ഥാനമെടുക്കുമെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.
“കോലി സ്ഥാനമൊഴിഞ്ഞപ്പോൾ പകരം ടെസ്റ്റ് ക്യാപ്റ്റനാവാൻ രോഹിതിനു താത്പര്യമുണ്ടായിരുന്നില്ല. അന്നത്തെ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ചേർന്ന് നിർബന്ധിച്ച് ക്യാപ്റ്റനാക്കുകയായിരുന്നു. കെഎൽ രാഹുൽ ക്യാപ്റ്റനെന്ന നിലയിൽ മോശം പ്രകടനം നടത്തിയതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.”- റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Story Highlights: rohit sharma bcci test captaincy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here