തെറ്റ് ചെയ്തിട്ടില്ല, പ്രതിയുടെ മൊഴി കേട്ട് വാര്‍ത്ത സൃഷ്ടിച്ചു; അബിന്‍ സി.രാജിന്റെ ആദ്യ പ്രതികരണം 24ന്

കായംകുളം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് അബിന്‍ സി രാജിന്റെ ആദ്യ പ്രതികരണം ട്വന്റിഫോറിന്.. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വാര്‍ത്തകള്‍ക്ക് പിന്നാലെ മാലിദ്വീപിലെ ജോലി നഷ്ടമായെന്നും അബിന്‍ സി രാജ് പറഞ്ഞു. പറയാനുള്ളത് പൊലീസിനും കോടതിക്കും മുന്‍പില്‍ പറയും. ഒരു പ്രതിയുടെ മൊഴി കേട്ട് തനിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചു. തന്റെ നഷ്ടങ്ങള്‍ നികത്താന്‍ ആര്‍ക്കും കഴിയില്ലെന്നും പൊലീസ് കസ്റ്റഡിയിലാകുംമുന്‍പ് അബിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മെറിറ്റില്‍ കിട്ടിയതായിരുന്നു ജോലി. മാലി ഭരണകൂടം തന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കി. കേസിനെ കുറിച്ച് പൊലീസ് തന്നോട് ബന്ധപ്പെട്ടിരുന്നില്ല. മാലി ദ്വീപ് മുഴുവന്‍ വാര്‍ത്ത പരന്നു. രക്ഷിതാക്കള്‍ തന്നെ അന്വേഷിച്ചിരുന്നെന്നും അബിന്‍ പറഞ്ഞു.
കൊച്ചി വിമാനത്താവളത്തില്‍ വച്ചാണ് അബിന്‍ സി രാജിനെ കായംകുളം പൊലീസ് പിടികൂടിയത്. വ്യാജ ഡിഗ്രി കേസില്‍ ഒന്നാം പ്രതി നിഖില്‍ തോമസിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് രണ്ടാം പ്രതി അബിന്‍ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നാട്ടിലെത്തിയില്ലെങ്കില്‍ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്ന വിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അബിന്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്കും എട്ട് മണിക്കുമിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read Also: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് : രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ
നിരവധി പേര്‍ക്ക് അബിന്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മുന്‍പ് എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിന്‍. രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്‍ഷം മുന്‍പാണ് അബിന്‍ മാലിയിലേക്ക് പോയത്.
Story Highlights: Abin C. Raj’s first response on 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here