ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായി; തടസങ്ങൾ ഇല്ലെങ്കിൽ തിങ്കളാഴ്ചയോടെ പൂർണമായും തുറന്നു നൽകും; പി എ മുഹമ്മദ് റിയാസ്

വർഷങ്ങൾക്കു മുൻപ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ട്രയൽ റൺ നടക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു. (Chalakkudi Road Trial Run)
മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ തിങ്കളാഴ്ചയോടെ പാത പൂർണമായും തുറന്നു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റ സമയത്ത് തന്നെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും തന്നെ ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്
ചാലക്കുടി അടിപ്പാത
തുറക്കുന്നു. ട്രയൽ റൺ ഇന്ന്..
പതിറ്റാണ്ടുകൾക്ക് മുൻപ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായി. ഇന്ന് ട്രയൽ റൺ നടക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ തിങ്കളാഴ്ചയോടെ പാത പൂർണമായും തുറന്നു നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റ സമയത്ത് തന്നെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതൃത്വവും ഈ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയിലും ഈ വിഷയം ചർച്ചയായി. ചാലക്കുടി അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയോട് അഭിപ്രായം ചോദിക്കുകയും പ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഡൽഹിയിൽ വെച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. തൃശൂർ ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചാലക്കുടി അടിപ്പാതയുടെ വിഷയം ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തി.
തൃശൂർ ജില്ലയിലെ ഡിഐസിസി യോഗങ്ങളിലും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും പ്രവൃത്തി സംബന്ധിച്ച് പരിശോധിച്ചു. ജില്ലാ കലക്ടർക്കും നോഡൽ ഓഫീസർമാർക്കും പ്രത്യേക ചുമതല നൽകി.
അടിപ്പാത നിർമ്മാണം പൂർത്തിയാക്കി വേഗത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ദേശീയപാത വികസന അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ദീർഘകാലത്തെ ജനങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഏറെ സന്തോഷകരമാണ്.
Story Highlights: Chalakkudi Road Trial Run
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here