കോഴിക്കോട്ടെ എഐ ഡീപ്പ് ഫേക്ക് പണത്തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

കോഴിക്കോട്ടെ നിർമ്മിത ബുദ്ധി തട്ടിപ്പിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. നിർമ്മിത ബുദ്ധി പണം തട്ടിപ്പ് സംസ്ഥാനത്തു വ്യാപകമാകുന്നുവെന്നു പൊലീസ് മുന്നറിയിയിപ്പ് നൽകുന്നു. വ്യാജ വിഡിയോ കാൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള സാമ്പത്തിക അഭ്യർത്ഥന നിരസിക്കണം. ഓൺലൈൻ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വേണം. വ്യാജ വീഡിയോ കോളുകൾ ലഭിച്ചാൽ ഉടൻ സൈബർ പോലീസിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കോഴിക്കോട് സ്വദേശി രാധാകൃഷ്ണനിൽ നിന്നാണ് കഴിഞ്ഞ ദിവസം 40,000 രൂപ തട്ടിയത്. (deep fake kozhikode police)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സുഹൃത്തിന്റെ മുഖം സൃഷ്ടിച്ച് വീഡിയോ കോൾ ചെയ്ത് പണം തട്ടിയതായാണ് പരാതി ഉയർന്നത്. ഗുജറാത്തിൽ നിന്നുള്ള നമ്പറിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി.
മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പേരിൽ വീഡിയോ കോളിലെത്തി തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടത്. ഈ മാസം ഒമ്പതിനാണ് രാധാകൃഷ്ണന് ഫോൺ വിളി എത്തിയത്. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ മുൻ ജീവനക്കാരനാണ് പിഎസ് രാധാകൃഷ്ണൻ.
നേരത്തെ നിരവധി തവണ ഫോൺ കോൾ വന്നിരുന്നെങ്കിലും എടുത്തിരുന്നില്ല. എന്നാൽ കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്ന് പരിചയപ്പെടുത്തി ഫോട്ടോ സഹിതം വാട്‌സ്ആപ്പിൽ സന്ദേശം അയച്ചു. പിന്നാലെ കോൾ ചെയ്യുകയും ചെയ്തു.
പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ചോദിച്ച് സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി 40000 രൂപ അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. താൻ ദുബായിലാണെന്നും മുംബൈ എത്തിയാലുടൻ പണം നൽകുമെന്നും പറഞ്ഞു. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേടെയാണ് രാധാകൃഷ്ണന് സംശയം തോന്നിയത്.
ഒടുവിൽ സുഹൃത്തിന്റെ പഴയ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കൾക്കും ഇതേയാളുടെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബർ പൊലീസിനെ സമീപിച്ചു. എഐ ഡീപ് ഫെയ്ക് ടെക്‌നോളജി ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണിതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: deep fake fraud kozhikode police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here