‘ഉയർച്ച താഴ്ചകളിൽ എനിക്കൊപ്പം നിന്ന നേതാവ്’; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. വിഷമഘട്ടത്തിൽ സഹായഹസ്തവുമായി ഓടിയെത്തിയിരുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്നു. സ്വന്തം ജീവിതത്തിൽ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ, ധാർമിക പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. മനസ്സ് പങ്കുവയ്ക്കാൻ അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിയുന്ന ഒരാളായാണ് തന്നെ കണ്ടിരുന്നത്. ഒരിക്കലും അദ്ദേഹത്തോട് വിശ്വാസ വഞ്ചന കാണിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പിയും പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള ഉമ്മൻചാണ്ടിയുടെ കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിമാറ്റി. ഏത് പാതിരാത്രിയിലും എന്താവശ്യത്തിനും ഒരുവിളിപ്പാട് അകലെയുള്ള സ്വാന്ത്വനത്തിന്റെ പേര് കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി എന്നും കെ സുധാകരൻ അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് നേതാക്കളും അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യ കേരളത്തിൻ്റെ തീരാ നഷ്ടമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദത്തിന്റെ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Story Highlights: ‘leader who stood by me through the ups and downs’; Mullapally Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here