വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം; 32 ടീമുകൾ പരസ്പരം പോരടിക്കും

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പരസ്പരം പോരടിക്കുക.
നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഗ്രൂപ്പ് എയിൽ ന്യൂസീലൻഡും നോർവേയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 3.30ന് ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ അയർലൻഡിനെ നേരിടും. ഓഗസ്റ്റ് 20ന് സിഡ്‌നിയിലെ ഒളിമ്പിക് പാർക്കിലാണ് ഫൈനൽ. ടസുനി എന്ന പെൻഗ്വിനാണ് ലോകകപ്പിൻ്റെ ഔദ്യോഗിക ചിഹ്നം. 4 തവണ കിരീടം നേടിയ അമേരിക്കയാണ് നിലവിലെ ചാമ്പ്യന്മാർ. 1991, 1999, 2015, 2019 എന്നീ വർഷങ്ങളിലാണ് യുഎസ് കപ്പ് നേടിയത്.
വനിതാ ഫുട്ബോൾ ലോകകപ്പിൽ ജർമനി, സ്വീഡൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ എന്നിവരാണ് പ്രധാന ടീമുകൾ. ജർമനി രണ്ടു തവണയും നോർവേയും ജപ്പാനും ഓരോ തവണയും ലോകകപ്പ് കിരീടം നേടി. പുരുഷ ഫുട്ബോളിലെ പ്രധാന ടീമുകളായ ബ്രസീലിനും അർജൻ്റീനയ്ക്കും ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല. 2007ൽ ജർമനിക്കെതിരെ ഫൈനലിൽ പരാജയപ്പെട്ടതാണ് ബ്രസീലിൻ്റെ ഏറ്റവും മികച്ച പ്രകടനം.
Story Highlights: womens football world cup starts tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here