‘യാത്ര ചെയ്ത ക്ഷീണത്തിൽ ഉറങ്ങിപ്പോയി, ഉണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ല, 3 ദിവസമാണ് തങ്ങൾ അലഞ്ഞുനടന്നത്’; കുട്ടിയുടെ പിതാവ് 24നോട്

നാഗർകോവിലിൽ നിന്ന് നാടോടികൾ തങ്ങളുടെ കുഞ്ഞിനെ തട്ടിയെടുത്തത് താനും ഭാര്യയും ഉറങ്ങിക്കിടന്നപ്പോഴായിരുന്നുവെന്ന് പിതാവ് മുത്തുരാജൻ. സ്വന്തം നാടായ വള്ളിയൂരിൽ നിന്ന് യാത്ര ചെയ്ത ക്ഷീണത്തിൽ ഉറങ്ങി പോയതാണെന്നും എഴുന്നേറ്റപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ 24നോട് പറഞ്ഞു. പ്രതികളായ നാരായണനെയോ, ശാന്തിയെയോ മുൻ പരിചയമില്ല. ഭക്ഷണം പോലും കഴിക്കാതെ മൂന്നു ദിവസമാണ് തങ്ങൾ അലഞ്ഞുനടന്നതെന്നും മാതാപിതാക്കൾ പറയുന്നു.
ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കന്യാകുമാരി എസ്പി ഡി.എൻ. ഹരികിരൺ പ്രസാദ് 24നോട് പറഞ്ഞു.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് കടത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തും. ഇവർക്ക് ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ഭിക്ഷാടന മാഫിയയുമായി ബന്ധപ്പെടുത്താൻ നിലവിൽ തെളിവുകളില്ല. ഇത്തരം ചില കേസുകൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലേക്ക് ഇവരെ എത്തിക്കുന്നത് കൂടുതൽ പണം മുന്നിൽ കൊണ്ടാണെന്നും കന്യാകുമാരി ജില്ലയിൽ കൂടുതൽ നിരീക്ഷണം നടത്തുമെന്നും പ്രസാദ് പറഞ്ഞു.
ദൂര സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുന്നത് മുതലാക്കി കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘം സജീവമാണെന്നും പ്രതികളെ കണ്ടെത്തിയ കേരള പൊലീസിന് നന്ദിയെന്നും എസ്.പി ഡി.എൻ. ഹരികിരൺ പ്രസാദ് കൂട്ടിച്ചേർത്തു. നേരത്തെ ആശാരിപള്ളം മെഡിക്കൽ കോളേജിൽ കുട്ടിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. കുട്ടിയെ ഇന്ന് തന്നെ മാതാപിതാക്കൾക്ക് കൈമാറും.
തമിഴ്നാട് വടശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി നാരായണൻ, ശാന്തി എന്നിവരെ ചിറയിൻകീഴ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ബസ് സ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്. തുടർന്ന് പ്രതികൾ ഏറനാട് ട്രെയിനിൽ കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
Story Highlights: natives of tamil nadu arrested for kidnapping baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here