‘മഹാഭാരതത്തിലും ലൗ ജിഹാദ് നടന്നിട്ടുണ്ട്’; വിദ്വേഷ പരാമർശവുമായി അസം കോൺഗ്രസ് അധ്യക്ഷൻ; പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് ഹിമന്ത ശർമ

മഹാഭാരതത്തെ ലൗ ജിഹാദുമായി ബന്ധിപ്പിച്ച് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ നടത്തിയ പരാമർശം വിവാദത്തിൽ. ഭൂപൻ ബോറയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. ദൈവങ്ങളെ ക്രിമിനൽ പ്രവർത്തനവുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പരാതി ലഭിച്ചാലുടൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെതിരെ കേസെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ.
ധൃതരാഷ്ട്രർ ഗാന്ധാരിയെയും കൃഷ്ണൻ രുക്മിണിയെയും വിവാഹം കഴിച്ചപ്പോൾ അവർ ലൗ ജിഹാദിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു ഭൂപൻ ബോറയുടെ പരാമർശം. അടുത്തിടെ നടന്ന ഗോലാഘട്ടിലെ ട്രിപ്പിൾ കൊലപാതകത്തെ ലൗ ജിഹാദായി അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ എതിർത്തായിരുന്നു ഭൂപൻ ബോറയുടെ പ്രസ്താവന. ബോറയുടെ പ്രസ്താവനയെ അപലപിച്ച മുഖ്യമന്ത്രി, പരാമർശം സനാതനത്തിനും ഹിന്ദു ധർമ്മത്തിനും എതിരാണെന്ന് കുറ്റപ്പെടുത്തി.
‘ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും വിഷയം വലിച്ചിഴക്കുന്നത് അപലപനീയമാണ്. സനാതന ധർമ്മത്തിന് എതിരാണ്. ഹസ്രത്ത് മുഹമ്മദിനെയോ യേശുക്രിസ്തുവിനെയോ ഒരു വിവാദത്തിലേക്കും വലിച്ചിഴയ്ക്കാത്തത് പോലെ, കൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിക്കുന്നു.’ – അസം മുഖ്യമന്ത്രി പറഞ്ഞു.
‘ആരെങ്കിലും പരാതി നൽകിയാൽ, ഇത്തരം പ്രസ്താവന നടത്തുന്നവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടി വരും. സനാതന മതത്തിലെ ആയിരക്കണക്കിന് ആളുകൾ പരാതി നൽകിയാൽ എനിക്ക് ആരേയും രക്ഷിക്കാൻ കഴിയില്ല.’ -കോൺഗ്രസ് മേധാവിയെ സൂചിപ്പിച്ചുകൊണ്ട് ഹിമന്ത പറഞ്ഞു. ഭഗവാൻ കൃഷ്ണൻ ഒരിക്കലും രുക്മിണിയോട് മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബോറയുടെ മഹാഭാരത പരാമർശത്തിന് മറുപടിയായി ഹിമന്ത കൂട്ടിച്ചേത്തു.
തിങ്കളാഴ്ചയാണ് 25 വയസുള്ള യുവാവ് ഭാര്യയെയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ലൗ ജിഹാദ് ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി ഹിന്ദുവും യുവാവ് മുസ്‍ലിമുമാണെന്നും ശർമ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിന് പ്രതികരിക്കവെയാണ് ഭുപൻ ബോറ കൃഷ്ണനും രുഗ്മിണിയും തമ്മിലുള്ള വിവാഹം ലൗ ജിഹാദ് ആയിരുന്നുവെന്ന് പറഞ്ഞത്.
”പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമുണ്ട്. രുക്മിണിയുടെ കൂടെ ഒളിച്ചോടിയ കൃഷ്ണൻ ഉൾപ്പെടെ, ഇന്നത്തെ കാലഘട്ടത്തിൽ വ്യത്യസ്ത മതക്കാരും സമുദായക്കാരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മുഖ്യമന്ത്രി വീമ്പിളക്കരുത്. ഇതെ കുറിച്ച് നമ്മുടെ പഴയ പാഠപുസ്തകങ്ങൾ പരിശോധിച്ചാൽ കാണാം”- എന്നായിരുന്നു ബോറയുടെ പരാമർശം.
Story Highlights: ‘Against Hindu’: Himanta on Congress’s ‘love jihad in Mahabharata too’ remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here