വിശ്വാസ സംരക്ഷണ ദിനത്തിൽ നാമജപ ഘോഷയാത്രയും; സ്പീക്കർക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാൻ എൻഎസ്എസ്

നിയമസഭാ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൻഎസ്എസ് തീരുമാനിച്ചു. ശബരിമല മാതൃകയിൽ സമരത്തിനൊരുങ്ങുകയാണ് എൻ എസ് എസ്. നാളെ വിശ്വാസ സംരക്ഷണ ദിനത്തിൽ നാമജപ ഘോഷയാത്രയും നടത്താൻ തീരുമാനമായി. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ ഘോഷ യാത്ര നടത്താനാണ് തീരുമാനം. (nss protest speaker shamseer)
വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തിയെന്നായിരുന്നു എന്‍എസ്എസ് പ്രസ്താവന. സ്പീക്കര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Read Also: ‘മിത്തിനെ ശാസ്ത്രമായി അവതരിപ്പിക്കുന്നത് സംഘപരിവാർ അജണ്ട’; എ.എൻ ഷംസീറിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം രംഗത്തുവന്നിരുന്നു. സ്പീക്കര്‍ പറഞ്ഞത് മനസിലാക്കാതെ വര്‍ഗീയവത്ക്കരണത്തിനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍ കുറ്റപ്പെടുത്തി. സുകുമാരന്‍ നായര്‍ സംഘപരിവാര്‍ പതിപ്പാകുന്നുവെന്നാണ് സിപിഐഎം വിമര്‍ശനം.
സുകുമാരന്‍ നായരാണ് മാപ്പ് പറയേണ്ടതെന്ന് എ കെ ബാലന്‍ പറയുന്നു. സ്പീക്കര്‍ പ്രത്യേക വിഭാഗത്തില്‍ ജനിച്ചുപോയി എന്നത് കൊണ്ട് ഒറ്റപ്പെടുത്തുന്നുവെന്നാണ് വിമര്‍ശനം. ആര്‍എസ്എസ് പ്രചാരണം എന്‍എസ്എസ് ഏറ്റുപിടിക്കുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സുകുമാരന്‍നായരുടെ നിര്‍ദേശം ആ സമുദായം തന്നെ തള്ളിക്കളഞ്ഞു. തെറ്റിദ്ധാരണയാണെങ്കില്‍ സുകുമാരന്‍ നായര്‍ തിരുത്തണമെന്നും സ്പീക്കറോട് മാപ്പുപറയണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.
എ എൻ ഷംസീറിനെതിരെ ബിജെപി പരാതി നൽകിയിട്ടുണ്ട്. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ ആർ എസ് രാജീവാണ് പരാതി നൽകിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചുവെന്നാണ് പരാതി. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി അറിയിച്ചു.
എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന.സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ചയും വിഎച്ച്പിയും പരാതി നൽകി.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നും ഷംസിർ പറഞ്ഞു.
Story Highlights: nss protest intense speaker an shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here