Advertisement

ഏകദിനത്തിൽ 25 ശരാശരിയുള്ള സൂര്യയും ഏകദിനം കളിച്ചിട്ടില്ലാത്ത തിലകും ടീമിൽ; ഏകദിനത്തിൽ കളിച്ചുതെളിയിച്ച സഞ്ജുവിനില്ലാത്ത എന്ത് പ്രിവിലേജാണ് ഇവർക്കുള്ളത്?

August 22, 2023
3 minutes Read
suryakumar tilak sanju samson

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അത്ഭുതങ്ങളൊന്നുമുണ്ടായില്ല. ഏകദിനത്തിൽ ഇതുവരെ ഒരു ഇംപാക്ട് ഇന്നിംഗ്സ് പോലും ഇല്ലാത്ത സൂര്യകുമാർ യാദവും വെസ്റ്റ് ഇൻഡീസിനെതിരായ ഒരു ടി-20 പരമ്പരയിലെ പ്രകടനം മാത്രം കൈമുതലായുള്ള തിലക് വർമയും 17 അംഗ ടീമിൽ ഇടം പിടിച്ചപ്പോൾ ഏകദിനത്തിൽ കിട്ടിയ അവസരങ്ങളിലൊക്കെ തിളങ്ങിയ സഞ്ജു സാംസൺ കേവാം ട്രാവലിങ്ങ് റിസർവ്. അതായത് പ്രാഥമിക ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ മാത്രം ടീമിലെത്തുകയും വീണ്ടും ആരെങ്കിലും അൺ അവൈലബിൾ ആയാൽ മാത്രം ഫൈനൽ ഇലവനിൽ എത്തുകയും ചെയ്യുന്ന താരം. വെറുതെ ടീമിനൊപ്പം സഞ്ചരിക്കാം, പക്ഷേ കളിക്കാനാവില്ലെന്ന് ചുരുക്കം. പിന്നെ എന്തിനാണ് സർ തോക്ക്? (suryakumar tilak sanju samson)

സൂര്യകുമാർ യാദവ് ലോകത്തിലെ ഏറ്റവും മികച്ച ടി-20 പ്ലയറാണ്. ടി-20യിൽ സൂര്യയ്ക്ക് പകരം വെക്കാനാളില്ല. എന്നാൽ, ഏകദിനത്തിൽ അതല്ല കഥ. ഏകദിനത്തിൽ സൂര്യ 24 ഇന്നിംഗ്സാണ് കളിച്ചത്. അതിൽ ആകെ സൂര്യ ആകെ സ്കോർ ചെയ്തത് 511 റൺസ്. ഹൈ സ്കോർ 64. ശരാശരി 24.33. സ്ട്രൈക്ക് റേറ്റ് 101.39. മധ്യനിരയിൽ ഈ കണക്കുകൾ വളരെ മോശമാണ്. ടി-20യിൽ സൂര്യ ചെയ്യുന്ന റോൾ ഏകദിനത്തിൽ ചെയ്യാൻ കഴിയുന്നില്ല. ഏകദിനത്തിൽ സൂര്യയുടെ മോശം പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോൾ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞത്, അവൻ ഏകദിനം പഠിക്കുകയാണ് എന്നായിരുന്നു. രോഹിത് ശർമ പറയുന്നത്, സൂര്യ അസാധ്യ ടാലൻ്റുള്ള പ്ലയറാണ്. കേറിവരും എന്നും. ഏകദിനം പഠിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരാളെ ഏഷ്യാ കപ്പ് പോലെ പ്രാധാന്യമുള്ള ഒരു ടീമിൽ ഉൾപ്പെടുത്തുക മണ്ടത്തരമല്ലേ?

ഇനി തിലക് വർമ. ഭാവിയിൽ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിക്കാൻ പോകുന്ന പ്ലയറാണ് തിലക്. സംശയമില്ല. ഒരുപക്ഷേ, യുവരാജിനു ശേഷം ഇന്ത്യൻ മധ്യനിരയിൽ വളരെ ഇംപാക്ട് ഉണ്ടാക്കാൻ കഴിവുള്ള ഇടങ്കയ്യൻ. എന്നാൽ, തിലക് വർമയുടെ ഇൻ്റർനാഷണൽ എക്സ്പീരിയൻസ് ഏഴ് മത്സരങ്ങളാണ്. ഏഴും ടി-20കൾ. വെസ്റ്റ് ഇൻഡീസിനെതിരെ നല്ല പ്രകടനങ്ങളുണ്ടായപ്പോൾ അയർലൻഡിനെതിരെ 0, 1 എന്നാണ് സ്കോറുകൾ. അതിനർത്ഥം തിലക് മോശമാണെന്നല്ല. സീറോ ഏകദിന എക്സ്പീരിയൻസുള്ള താരത്തെ ഏഷ്യാ കപ്പ് പോലെ പ്രാധാന്യമുള്ള ഒരു ടൂർണമെൻ്റിനുള്ള ടീമിൽ പരിഗണിക്കുക റിസ്കല്ലേ?

Read Also: സഞ്ജു സാംസൺ ഏഷ്യാ കപ്പിനില്ല; രാഹുലും, ശ്രേയസും തിരിച്ചെത്തി,രോഹിത് ശർമ നയിക്കും

ഇനി, ശ്രേയാസ് അയ്യരും കെഎൽ രാഹുലും. കളിച്ചുതെളിയിച്ച താരങ്ങൾ. ഫിറ്റാണെങ്കിൽ ഇരുവരും ടീമിലുണ്ടാവണം. എന്നാൽ, പരുക്കേറ്റ് ദീർഘകാലം പുറത്തിരുന്ന് വരുന്ന ഇരുവരും ഫോമിലാണോ എന്നുറപ്പില്ല. പൂർണ ഫിറ്റാണോ എന്ന് ബിസിസിഐക്ക് പോലും അറിയില്ല. ഇരുവരെയും ഫിറ്റ്നസ് പരിഗണിച്ചാവും പരിഗണിക്കുക എന്ന് ടീം പ്രഖ്യാപനത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. രാഹുൽ ആദ്യ മത്സരങ്ങളിൽ ഫിറ്റായില്ലെങ്കിലും മൂന്നാമത്തെയോ നാലാമത്തെയോ കളി ഫിറ്റാവുമെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞത്. അതുകൊണ്ടാണത്രേ സഞ്ജുവിനെ ട്രാവലിങ്ങ് റിസർവ് ആയി പരിഗണിച്ചത്. ഫോമിനെപ്പറ്റിയും ഫിറ്റ്നസിനെപ്പറ്റിയും സംശയമുള്ള രണ്ട് താരങ്ങളെ ഏഷ്യാ കപ്പ് പോലെ പ്രാധാന്യമുള്ള ഒരു ടൂർണമെൻ്റിനുള്ള ടീമിൽ പരിഗണിക്കുക റിസ്കല്ലേ?

ഇനി സഞ്ജുവിൻ്റെ കാര്യം. 12 ഇന്നിംഗ്സ് കളിച്ചു. 390 റൺസ്. ശരാശരി 55.71. സ്ട്രൈക്ക് റേറ്റ് 104. പ്രകടനം പരിഗണിക്കുമ്പോൾ സഞ്ജു ഇന്ത്യൻ മധ്യനിരയിൽ 2020നു ശേഷം ഏറ്റവുമധികം ഇംപാക്ട് ഉണ്ടാക്കിയ താരമാണ്. ഇക്കാലയളവിൽ മധ്യനിരയിൽ ഏറ്റവുമധികം റൺസ് സ്കോർ ചെയ്തവരിൽ സഞ്ജു ഏഴാമതുണ്ട്. പട്ടികയിൽ ഒന്നാമത് രാഹുലും രണ്ടാമത് ശ്രേയാസും. എന്നാൽ, മികച്ച ശരാശരി സഞ്ജുവിന്. മധ്യനിരയിൽ സഞ്ജുവിൻ്റെ ശരാശരി 67 ആണ്. അവസരം ലഭിച്ചപ്പോഴൊക്കെ ഏകദിനത്തിൽ നല്ല പ്രകടനങ്ങൾ. 3 ഫിഫ്റ്റി. വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ ശുഭ്മൻ ഗിൽ കളി മെനയുമ്പോൾ സഞ്ജു കളിച്ച 41 പന്തിൽ 51 റൺസിൻ്റെ ഇന്നിംഗ്സാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഇങ്ങനെ മധ്യനിരയിൽ ഇന്ത്യ റണ്ണുയർത്താനാവാതെ വിഷമിച്ച ഘട്ടങ്ങളിലൊക്കെ സഞ്ജു ഇതുപോലെ ക്വിക്ക് ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. സൂര്യയെക്കാൾ നല്ല പ്രകടനം തുടരെ നടത്തിയിട്ടും സഞ്ജുവിന് ടീമിൽ ഇടം ലഭിക്കുന്നില്ലെന്നത് ടീം മാനേജ്മെൻ്റ് അയാളെ മനപൂർവം തഴയുന്നു എന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നു. സഞ്ജുവിനെക്കാൾ ഇരട്ടി മത്സരങ്ങൾ സൂര്യ കളിച്ചു. ഇരുവരും ഏകദിനത്തിൽ അരങ്ങേറിയത് 2021 ജൂലായിൽ ശ്രീലങ്കക്കെതിരെ. ഏകദിനം കളിച്ചുപഠിക്കുന്ന സൂര്യക്ക് ലഭിക്കുന്ന പ്രിവിലേജ്, ഏകദിനത്തിൽ തൻ്റെ മികവ് തെളിയിച്ച സഞ്ജുവിന് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്നതാണ് പ്രധാന ചോദ്യം. ഇടങ്കയ്യനാണെന്നത് തിലക് വർമയുടെ സെലക്ഷനെ ഒരു പരിധി വരെ ന്യായീകരിക്കുന്നുണ്ടെങ്കിലും ഏകദിനത്തിൽ ഒരു കളി പോലും കളിക്കാത്ത താരത്തെ, കളിച്ച് റണ്ണടിച്ച് പരിചയമുള്ള ഒരു താരത്തിനു മുകളിൽ പരിഗണിക്കുന്നതിനു പിന്നിലെ യുക്തിയെന്താണ്?

Story Highlights: suryakumar yadav tilak varma sanju samson asia cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top