വാഗ്നര്‍ കൂലിപ്പട്ടാള തലവന്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടു

വാഗ്നര്‍ കൂലിപ്പട്ടാള തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ് റഷ്യയുടെ വിശദീകരണം. മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള ത്വെര്‍ മേഖലയില്‍ വച്ചാണ് വിമാനം അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന്‍ റഷ്യയില്‍ അട്ടിമറി നീക്കം നടത്തിയിരുന്നു. (Wagner boss Yevgeny Prigozhin dies)
മോസ്‌കോയിലേക്ക് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന് റഷ്യയുടെ എമര്‍ജന്‍സി സിറ്റുവേഷന്‍സ് മന്ത്രാലയമാണ് ആദ്യമായി സ്ഥിരീകരിക്കുന്നത്. പിന്നീട് വിമാനത്തില്‍ പത്ത് പേര്‍ ഉണ്ടായിരുന്നെന്നും അതില്‍ പ്രിഗോഷിനും ഉള്‍പ്പെട്ടിരുന്നെന്നും വ്യോമയാന മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ പത്തുപേരും കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
കഴിഞ്ഞ ദിവസമാണ് പ്രിഗോഷിന്‍ താന്‍ ജീവനോടെയുണ്ടെന്നും ആഫ്രിക്കയിലാണ് ഇപ്പോഴുള്ളതെന്നും സൂചിപ്പിച്ച് ഒരു വിഡിയോ പുറത്തിറക്കിയിരുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ പ്രധാന സൈനിക സ്വത്തായിരുന്ന വാഗ്നര്‍ ഗ്രൂപ്പിനെ നയിച്ചിരുന്നത് പ്രിഗോഷിനാണ്. എന്നാല്‍ റഷ്യന്‍ സൈന്യവുമായുള്ള അഭിപ്രായ ഭിന്നതയ്‌ക്കൊടുവില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രിഗോഷിന്‍ റഷ്യന്‍ ഭരണകൂടത്തിനെതിരെ അട്ടിമറി ഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് വിമത നീക്കത്തില്‍ നിന്ന് പിന്തിരിയുന്നുവെന്നും തന്റെ സൈന്യം ക്യാമ്പിലേക്ക് തിരികെ പോകുന്നുവെന്നും പ്രിഗോഷിന്‍ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
Story Highlights: Wagner boss Yevgeny Prigozhin dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here