ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നു; ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ശാസ്ത്രബോധവും യുക്തിചിന്തയും വലിയ വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അശാസ്ത്രീയമായ അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എല്ലാവരും ഒന്നായിരിക്കണം എന്ന ഗുരു ചിന്ത ചിലരെങ്കിലും മറന്നുപോകുന്നുണ്ടോ എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി സമ്മേളനം ചെമ്പഴന്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
രാജ്യത്ത് ചിലര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുന്നു. വംശഹത്യകള്‍ നടക്കുന്നു. മണിപ്പൂരിലും ഹരിയാനയിലും ഇപ്പോഴും വിദ്വേഷത്തിന്റെ തീ അണഞ്ഞിട്ടില്ല. വംശ വിദ്വേഷത്തിന്റെ പേരിലാണ് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും നഗ്‌നരാക്കി നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. ശാസ്ത്ര ബോധവും യുക്തിചിന്തയും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ വിഭാഗങ്ങളിലും മാറ്റത്തിന്റെ കാറ്റ് പറത്തിയതാണ് ഗുരു ചിന്ത. ശ്രീനാരാണ ചിന്ത ഈഴവ സമുദായത്തിലുണ്ടാക്കിയ പുതിയ ബോധത്തിന്റെ ഉണര്‍വ് മറ്റ് സമുദായങ്ങളിലേക്കും വളര്‍ന്ന് പന്തലിച്ചത് വളരെ പെട്ടന്നാണ്. നമ്പൂതിരി സമുദായത്തിലെയും നായര്‍ സമുദായത്തിലെയും ജീര്‍ണതകള്‍ ഇല്ലാതാക്കാന്‍ ഉണ്ടായതാണ് യോഗ ക്ഷേമ സഭയും എന്‍എസ്എസുമൊക്കെ. ഇതിനെല്ലാം പിന്നില്‍ ശ്രീനാരായണ ഗുരുവിന്റെ ചിന്തകളാണ്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന ഘട്ടത്തിലാണ് ഗുരു ശിവപ്രതിഷ്ഠ നടത്തിയത്. അന്ന് ഗുരുവിനെ പോലും ചോദ്യം ചെയ്യാന്‍ ആളുണ്ടായിരുന്നു. ഗുരുവിന്റെ മറുപടികളാണ് കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
Story Highlights: Science and logic are challenged says Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here