Advertisement

ഒരുകാലത്ത് ഏറ്റവും തിരക്കുള്ള താരം; ഒടുവിൽ ദുരൂഹ മരണവും; സിനിമ പോലെ സുന്ദരമായിരുന്നില്ല സിൽക്കിന്റെ ജീവിതം

September 23, 2023
Google News 2 minutes Read
silk smitha death anniversary

തെന്നിന്ത്യൻ അഭിനേത്രി സിൽക്ക് സ്മിത ഓർമയായിട്ട് 27 വർഷം. വിവിധ ഭാഷകളിലായി നാനൂറ്റി അൻപതിലധികം കഥാപാത്രങ്ങൾ അവതരിപ്പിച്ച സിൽക്ക് ഇന്നൊരു ദുരന്തസമാനമായ ഓർമയാണ്. സിൽക്ക് എന്ന ചെല്ലപ്പേരിൽ എൺപതുകളിലെ ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ നിർണായക സാന്നിധ്യമായിരുന്നു ആന്ധ്രാപ്രദേശുകാരി വിജയലക്ഷ്മി. കാന്തികശക്തിയുള്ള കണ്ണുകളും വശ്യമായ പുഞ്ചിരിയും ചടുലമായ നൃത്തം കൊണ്ടും ആരാധാക ഹൃദയങ്ങളെ അവർ ഇളക്കി മറിച്ചു. ( silk smitha death anniversary )

1960 ഡിസംബർ രണ്ടിന് ആന്ധ്രയിലെ ഏളൂർ എന്ന ഗ്രാമത്തിലാണ് സിൽക്ക് സ്മിതയുടെ ജനനം. വീട്ടിൽ ഒരുപാട് സാമ്പത്തിക പരാതീനതകൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാലാം ക്ലാസിൽ സിൽക്ക് സ്മിതയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ വിവാഹം, പതിനാലാം വയസിൽ വിവാഹിതയായെങ്കിലും ഭർത്താവിൻറെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആ ബന്ധം അധികം നീണ്ടു പോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്മാൻ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊൻപതാം വയസിൽ വിജയലക്ഷ്മി ലക്ഷ്മി സിനിമയിൽ എത്തിയത്.

ഒരിക്കൽ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് സിനിമയിൽ സ്മിതയുടെ ഗുരു. അദ്ദേഹമാണ് വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരിയെ സിനിമയുടെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. വിജയലക്ഷ്മിക്ക് സ്മിത എന്ന പേര് നൽകിയതും വിനു ചക്രവർത്തി തന്നെ. ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലാതിരുന്ന സ്മിതയക്ക് വിനു ചക്രവർത്തിയുടെ ഭാര്യ കർണയാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. കർണ തന്നെ ഡാൻസും അഭിനയവും പഠിക്കാൻ സൗകര്യം ഒരുക്കി നൽകുകയും ചെയ്തു.

ഇണയെത്തേടി എന്ന മലയാള ചിത്രത്തിലൂടെയാണ് സിൽക്കിന്റെ അരങ്ങേറ്റം. തുമ്പോളി കടപ്പുറം, അഥർവം, നാടോടി എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ടു. 1980 ൽ തമിഴിൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയുടെ സിനിമ കരിയറിൽ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിനു ഡയറക്ടർ നൽകിയ പേര് സിൽക്ക് എന്ന്.. വളരെ മോശം സ്വഭാവങ്ങളുള്ള സിൽക്ക് എന്ന കഥാപാത്രം പിന്നീട് സ്മിതയുടെ പേരിൻറെ ഭാഗമായി മാറി . സ്മിത അങ്ങനെ ‘സിൽക്ക് സ്മിത’ ആയി.. വണ്ടിച്ചക്രം വൻഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തിയത് . പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. പിന്നീട് 1982ൽ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ‘മൂൺട്രു മുഖം’ആണ് സിൽക്ക് സ്മിതയുടെ കരിയറിൽ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യൻ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിമ വാഴ്ത്തപ്പെട്ടു. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സിൽക്ക് സ്മിത, വാണിജ്യ സിനിമകളുടെ മസാലച്ചേരുവയായി മാറുന്ന കാഴ്ചയ്ക്കാണ് പിന്നീട് സിനിമാലോകം സാക്ഷ്യം വഹിച്ചത്.

ഗ്ലാമർ വേഷങ്ങളിൽ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളിൽ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ചെയ്ത സീരിയസ് കഥാപാത്രങ്ങൾ നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. 1980 കളിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നിർമ്മാതാക്കൾ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തിൽ പ്രശസ്തി വളർന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം. തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു.

സിനിമ പോലെ സുന്ദരമായിരുന്നില്ല സിൽക്കിന്റെ ജീവിതം. സിനിമയിൽ അവരെ ആരാധിച്ചിരുന്നവർ സദാചാരം പറഞ്ഞ് അവരെ പുറത്ത് നിർത്തി. സിനിമയിലാകട്ടെ, ടൈപ്പ് ചെയ്യപ്പെട്ട ചുറ്റുവട്ടത്തിലേക്ക് സിൽക്ക് ഒതുങ്ങുകയും ചെയ്തു.

1996 സെപ്റ്റംബർ 23നാണ് തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ ചെന്നൈയിലെ വീട്ടിൽ ഒരു മുഴം കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണീ. പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തിൽ പല ദുരൂഹതകളും ഉയർന്നിരുന്നു. സിനിമാ നിർമ്മാണത്തെ തുടർന്നുണ്ടായ നഷ്ടം,വിഷാദ രോഗം തുടങ്ങി പല കാരണങ്ങൾ പലരും നിരത്തിയെങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്.

ഐറ്റം നമ്പറുകാരിയായി മാത്രം സിനിമയുടെ വെള്ളിവെളിച്ചത്തിൽ എരിഞ്ഞടങ്ങേണ്ട താരമായിരുന്നില്ല സിൽക്ക്. ദുരൂഹമായി തുടരുന്ന ആത്മഹത്യയ്‌ക്കൊപ്പം വശ്യമായ ചിരിയും നെഞ്ചിടിപ്പിക്കുന്ന ഉടലഴകും ഇന്നും ആരാധകരെ ത്രസിപ്പിക്കുന്നു.

Story Highlights: silk smitha death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here