ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥൻ ചെന്നൈയിൽ അന്തരിച്ചു

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ (98) ചെന്നൈയിൽ അന്തരിച്ചു. നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹം ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ, പത്മശ്രീ, പത്മഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
തങ്കത്തിന്റെയും ഡോ. മങ്കൊമ്പ് കെ. സാംബശിവൻറെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ആഗസ്റ്റ് ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ തറവാട്. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്.
കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1940ൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽ അതായത് ഇന്നത്തെ യൂണിവേഴ്സിറ്റി കോളജിൽ ജന്തുശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. കോയമ്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് തുടർ പഠനം നടത്തിയത്.1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്.
1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് പട്ടിണിമൂലം ലക്ഷക്കണക്കിനു മനുഷ്യർ മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്നതോടെ, ലോകത്തെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തിയാണ് ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി അദ്ദേഹം വളർന്ന് പന്തലിച്ചത്.
Story Highlights: MS Swaminathan eminent agricultural scientist passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here