സംസ്ഥാനങ്ങളെ സഹായിക്കേണ്ടത് കേന്ദ്രത്തിന്റെ ഔദാര്യമല്ല; വീണ്ടും വിമര്‍ശിച്ച് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നത് ഔദാര്യമല്ല, അവകാശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് കേരളത്തോട് വലിയ അവഗണനയാണ്. കേന്ദ്രത്തിന് ലഭ്യമാകുന്ന നികുതി വരുമാനം തുല്യമായി വീതിക്കണം. ബിജെപി തീവ്രമായ ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും സാമ്പത്തികമായ നയകാര്യങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുകയാണ് സംസ്ഥാനം. പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പരാതിപ്പെട്ടിരുന്നു. സാമ്പത്തിക ഞെരുക്കം യാഥാര്‍ഥ്യമാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ചൂണ്ടിക്കാട്ടുന്നു.
വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരുടെ പരാതി. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം വരുന്നതായും അവര്‍ പറഞ്ഞു. സാമ്പത്തിക ഞെരുക്കമുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി, കരുതലോടെ ചെലവഴിക്കണമെന്ന് മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രം സംസ്ഥാനത്തോട് മുഖം തിരിക്കുകയാണെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.
Story Highlights: Pinarayi vijayan criticize centre’s help to states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here