വാളയാർ കേസിലെ നുണപരിശോധന; മാതാവ് എതിർതെന്ന CBI പ്രോസിക്യൂട്ടറുടെ ആരോപണം നിഷേധിച്ച് അഭിഭാഷകൻ
വാളയാർ കേസിൽ സിബിഐ പ്രോസിക്യൂട്ടർക്കെതിരെ കുടുംബത്തിന്റെ അഭിഭാഷകൻ. പ്രതികളുടെ നുണപരിശോധനയെ അമ്മ കോടതിയിൽ എതിർത്തു എന്നത് പച്ചക്കള്ളമെന്ന് രാജേഷ് എം മേനോൻ 24 നോട്. പെൺകുട്ടികളുടെ അമ്മ എതിർത്തെന്ന് തെളിയിച്ചാൽ താൻ വക്കീൽ പണി അവസാനിപ്പിക്കാം. തെളിയിക്കാനായില്ലെങ്കിൽ കെ.പി സതീശൻ പണി അവസാനിപ്പിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
“ചില ഗൂഢലക്ഷ്യങ്ങളോടെയുള്ള കെട്ടി ചമച്ചുള്ള ഒരു കളവായ സംഗതിയാണിത്. മരിച്ചുപോയ മക്കൾക്ക് നീതി ലഭിക്കണമെന്ന അഭ്യർത്ഥനയുമായാണ് ആ അമ്മ ഓരോ ദിവസവും കോടതികളിലും ബാക്കിയുള്ള അധികാര കേന്ദ്രങ്ങളിലും കയറി ഇറങ്ങുന്നത്. അവർ ഒരു കാരണവശാലും ഇങ്ങനെ ഒരു പ്രൊപ്പോസിഷൻ പറഞ്ഞിട്ടില്ല. അവരുടെ അഭിഭാഷകനായ ഞാൻ അങ്ങനെ ഒരു കാര്യം കോടതിയിൽ എഴുതി കൊടുത്തിട്ടുമില്ല” – രാജേഷ് എം മേനോൻ 24 നോട് പറഞ്ഞു.
സിബിഐ പ്രോസിക്യൂട്ടർ യാതൊരു അടിസ്ഥാനവുമില്ലാതെ, തെളിവുകളില്ലാതെയാണ് ഇത് പറയുന്നത്. ഇതിന് പിന്നിൽ മറ്റ് ചില ഗൂഢലക്ഷ്യങ്ങളുമുണ്ട്. കെ.പി സതീശൻ പറഞ്ഞത് തീർത്തും പച്ച കള്ളമാണ്. ഇങ്ങനെ ഒരു സംഭവമുണ്ടെങ്കിൽ അദ്ദേഹം അത് തെളിയിക്കണം. എന്നാൽ താൻ വക്കീൽ പണി അവസാനിപ്പിക്കാം. മറിച്ചാണെങ്കിൽ കെ.പി സതീശൻ പണി അവസാനിപ്പിക്കുമോയെന്നും രാജേഷ് എം മേനോൻ വെല്ലുവിളിച്ചു.
നേരത്തെ വാളയാർ പെൺകുട്ടികളുടെ അമ്മ നുണപരിശോധനയെ എതിർത്തെന്ന് സിബിഐ പ്രോസിക്യുട്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെ കെ.പി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. പ്രതികളുടെ നുണ പരിശോധന താൻ കോടതിയിൽ എതിർത്തുവെന്നത് അവാസ്തവമാണ്. കേസ് അട്ടിമറിക്കാൻ കെ.പി സതീശൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.
Story Highlights: Walayar case: Family’s lawyer against CBI prosecutor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here