ഹമാസ് ആക്രമണത്തില്‍ മരണം 230 പിന്നിട്ടു;തിരിച്ചടിച്ച് ഇസ്രയേല്‍; കനത്ത ആള്‍നാശമെന്ന് റിപ്പോര്‍ട്ടുകള്‍

ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ 230ഓളം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. പാരച്യൂട്ടില്‍ പറന്നിറങ്ങിയും അതിര്‍ത്ത് കടന്ന് വാഹനങ്ങളില്‍ എത്തിയും ഹമാസ് നിരത്തുകള്‍ കീഴടക്കി നിരവധി ഇസ്രായേലി പൗരന്മാരെ ബന്ദികളാക്കി. ആക്രമണത്തില്‍ നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു. രാജ്യം യുദ്ധത്തിലാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതോടെ ഗാസയിലേക്ക് തിരിച്ചടി തുടങ്ങി. ഇരുഭാഗത്തും കനത്ത ആള്‍നാശമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിലെ മരണസംഖ്യ 40ഉം പലസ്തീന്റെ മരണസംഖ്യ 198 ഉം കടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.(Hamas – Israel conflict death toll near 230)
15 വര്‍ഷത്തിനിടെ ഇസ്രയേല്‍ നേരിടുന്ന ഏറ്റവും വലിയാ ആക്രമണമാണിത്. ലോകത്തെ ഏറ്റവും സുശക്തമായ സൈനിക ഇന്റലിജന്‍സ് സംവിധാനം എന്ന് അവകാശപ്പെട്ടിരുന്ന രാജ്യത്തിനുണ്ടായ അതീവ ഗുരുതരമായ തിരിച്ചടി. പലസ്തീനില്‍ നിന്ന് ഹമാസ് വന്ന് തെരുവുകള്‍ കീഴടക്കി. കെട്ടിടങ്ങള്‍ പിടിച്ചെടുത്തു. ഇസ്രായേലി സൈനികരെ വെടിവച്ചിട്ട് മുകളില്‍ കയറി നൃത്തം ചെയ്തു. ഡസന്‍ കണക്കിനു പൗരന്മാരെ ബന്ദികളാക്കി. ഇസ്രായേലിന്റെ സുരക്ഷാ മതില്‍ കടന്ന് ചിലര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങിയപ്പോള്‍ മറ്റു ചിലര്‍ ഉരുക്കുമുഷ്ടികള്‍ കടന്ന് നിര്‍ബാധം വാഹനങ്ങളോടിച്ചെത്തി.
നമ്മള്‍ യുദ്ധത്തിലാണ്, ശത്രു അതിര്‍ത്തി കടന്നെത്തി എന്നായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കടുത്ത ആക്രമണം ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തീവ്രജൂതരുടെ പിന്തുണയില്‍ ഭരണം തുടങ്ങിയതോടെ ജെറുസലേമിലെ പലസ്തീനികളെ ഒഴിപ്പിക്കുകയും കെട്ടിടങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഉടമ്പടികളെല്ലാം ഇസ്രായേല്‍ ലംഘിച്ചു എന്ന് പ്രഖ്യാപിച്ച ഹമാസ് ഏതു സമയത്തും തിരിച്ചടിക്കും എന്ന് ഭീഷണിയും ഉണ്ടായിരുന്നു. എന്നാല്‍ നൂറുകണക്കിന് മിസൈലുകള്‍ ഇസ്രായേലിന്റെ മണ്ണിലേക്ക് അയയ്ക്കുന്ന തിരിച്ചടി മാത്രം ലോകം കണക്കുകൂട്ടിയില്ല.
Story Highlights: Hamas – Israel conflict death toll near 230
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here