Advertisement

ഇസ്രയേലിൽ കുടുങ്ങി മലയാളികൾ; താമസസ്ഥലം ഉൾപ്പെടെ തകർന്നുവെന്നും കടുത്ത ഭീതിയിലാണെന്നും വെളിപ്പെടുത്തൽ

October 7, 2023
Google News 2 minutes Read
Keralites trapped in Israel

ഫലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഇസ്രയേലിൽ കുടുങ്ങി. പല മലയാളികളുടെയും താമസസ്ഥലം ഉൾപ്പെടെ തകർന്നു. കനത്ത ഷെൽ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രയേലിലെ മലയാളികൾ പറയുന്നു. അക്രമികൾ പുറത്തുണ്ട് എന്നത് ഭീതി കൂട്ടുകയാണെന്നും
തീവ്രവാദികൾ വാഹനത്തിൽ നിന്നിറങ്ങി പുറത്ത് കറങ്ങി നടക്കുന്നത് കാണാമെന്നും മലയാളികൾ വ്യക്തമാക്കുന്നു.

പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗാസ മുനമ്പിലെ ഹമാസ്‌ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം തുടങ്ങി. ഓപ്പറേഷൻ ‘അൽ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോർട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേൽ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.

“നമ്മൾ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കും.. ശത്രുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടി ലഭിക്കും. വലിയ വില നൽകേണ്ടിവരും”- ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സിലൂടെ വ്യക്തമാക്കുന്നു. ഇസ്രായേൽ വളരെ വിഷമകരമായ നിമിഷമാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.

ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഹെൽപ്പ് ലൈൻ നമ്പർ +97235226748.

കൂടുതൽ വിവരങ്ങൾക്കും ജാഗ്രത നിർദ്ദേശങ്ങൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും എംബസി അറിയിച്ചു. ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. ഇസ്രയേൽ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കൾക്ക് കൃത്യമായ മറുപടി നൽകുമെന്നും നൈതന്യാഹു അറിയിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായി സൈന്യം അറിയിച്ചു. ജനങ്ങൾ ബോംബ് ഷെൽട്ടറുകൽക്ക് സമീപം തങ്ങണമെന്ന് ഇസ്രായേലി സൈന്യം ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights: Keralites trapped in Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here