ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ സിബിഐ പരിശോധന

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ സിബിഐ പരിശോധന. സിബിഐയുടെ എട്ടംഗ സംഘമാണ് പരിശോധന നടത്തിയത്. ഭാര്യ ഗീത ഹരിഹരനെ സിബിഐ ചോദ്യം ചെയ്തു. ന്യൂസ് ക്ലിക്ക് ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. വിദേശ സംഭാവനകൾ സ്വീകരിച്ചതിനെ നിയമലംഘനത്തിൽ പുരകായസ്തയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. (cbi raid prabir purkayastha)
പ്രബീർ പുരകായസ്ഥക്കെതിരെ ഗുരുതരാരോപണങ്ങളുമായി ഡൽഹി പൊലീസ് രംഗത്തുവന്നിരുന്നു. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ യുടെ ഭാഗമാണ് പ്രബീർ എന്ന് പൊലീസ് ആരോപിക്കുന്നു. റിമാൻഡ് അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികലമായ ഭൂപടം തയാറാക്കാനുള്ള തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബീറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബീറും നെവിലും ചർച്ച നടത്തി. ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ട് സ്വീകരിച്ചെന്നും പൊലീസ് പറയുന്നു.
Read Also: ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ഥക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി പൊലീസ്
ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന പൊലീസ് ആരോപണം നിഷേധിച്ച് ന്യൂസ് ക്ലിക്ക് രംഗത്തുവന്നിരുന്നു. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നും, രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാണ് ഫണ്ട് കൈപ്പറ്റിയതെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി. അതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകരെ ഡൽഹി പട്യാല ഹൗസ് കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെതിരെ മാധ്യമപ്രവർത്തകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ഥയെയും, അമിത് ചക്രവർത്തിയെയും അറസ്റ്റിന് പിന്നാലെയാണ് പൊലീസ് ആരോപണങ്ങളിൽ നിലപാട് അറിയിച്ച് ന്യൂസ് ക്ലിക്ക് രംഗത്ത് എത്തിയത്. ചൈനീസ് താൽപര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയിട്ടില്ല, പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പൊതുമധ്യത്തിൽ ഉണ്ടെന്നും പ്രസ്താവനയിൽ അറിയിച്ചു. ചൈനീസ് താൽപര്യമുള്ള ലേഖനമോ, വീഡിയോയോ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്ന് മറുപടി നൽകിയ ന്യൂസ് ക്ലിക്ക്, ആർബിഐയുടെ നിയമങ്ങൾ അനുസരിച്ചാണ് ഫണ്ടുകൾ കൈപ്പറ്റിയതെന്ന് വ്യക്തമാക്കി.
Story Highlights: cbi raid prabir purkayastha home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here