ഗിൽ പൂർണമായി ഫിറ്റാവാൻ ആഴ്ചകളെടുത്തേക്കും; പകരക്കാരനായി യശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്
ഡങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനു പകരക്കാരനായി യശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. അസുഖം പൂർണമായും ഭേദമാവാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുൻകരുതൽ എന്ന നിലയിൽ ബിസിസിഐ ഇവരിൽ ഒരാളെ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. (Yashasvi Ruturaj Shubman Gill)
ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരത്തിനിടയിൽ സെലക്ഷൻ കമ്മറ്റി യോഗം ചേർന്ന് ഗില്ലിനു പകരക്കാരനെ പ്രഖ്യാപിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. സാധാരണയായി ഡങ്കിയിൽ നിന്ന് പൂർണമായി മുക്തി നേടാൻ മൂന്ന് ആഴ്ചയെടുക്കും. അങ്ങനെയെങ്കിൽ ലോകകപ്പിലെ പല മത്സരങ്ങളും താരത്തിനു നഷ്ടമാവാനിടയുണ്ട്. ഇതും പരിഗണിച്ചാണ് സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം.
Read Also: അസുഖം കുറയുന്നു; ശുഭ്മൻ ഗിൽ നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരും
അതേസമയം, ചെന്നൈയിലെ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഗില്ലിനെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. താരം ഇന്ന് ചെന്നൈ വിടും. നാളെ അഹ്മദാബാദിലെത്തുന്ന ഇന്ത്യൻ ടീമിനൊപ്പം ചേരും. പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനാലാണ് ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മുൻകരുതലെന്ന നിലയിലാണ് ഗില്ലിനെ ആശുപത്രിയിലാക്കിയിരുന്നത് എന്നും നിലവിൽ താരം ഹോട്ടൽ റൂമിലാണെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ അറിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം നഷ്ടമായ ഗിൽ അഫ്ഗാനിസ്താനെതിരെയും കളിക്കില്ല.
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ മത്സരം ആരംഭിക്കുക. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. അഫ്ഗാനിസ്താനാവട്ടെ, ബംഗ്ലാദേശിനെതിരായ ആദ്യ കളി പരാജയപ്പെട്ടു.
ഡെങ്കി ബാധിച്ച ഓപ്പണർ ശുഭ്മൻ ഗിൽ ഇന്നും ഇന്ത്യക്കായി കളിക്കില്ല. ഇഷാൻ കിഷൻ ഓപ്പണിംഗ് റോളിൽ തുടരും. സ്പിൻ പിച്ചായ ചെന്നൈയിൽ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യ ഇന്ന് ടീം കോമ്പിനേഷനിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം. അശ്വിനെ പുറത്തിരുത്തി ഷമി കളിച്ചേക്കാനിടയുണ്ട്. ബാറ്റിംഗ് ഡെപ്ത് പരിഗണിച്ച് ശാർദുൽ താക്കൂറും കളിച്ചേക്കും.
സ്പിന്നർമാരിലാണ് അഫ്ഗാനിസ്താൻ്റെ പ്രതീക്ഷകൾ. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, മുഹമ്മദ് നബി എന്നീ മൂന്ന് ലോകോത്തര സ്പിന്നർമാർക്കൊപ്പം ഫസലുൽ ഹഖ് ഫറൂഖിയും നവീനുൽ ഹഖും ചേരുന്ന ബൗളിംഗ് അറ്റാക്ക് കരുത്തരാണ്. ഐപിഎൽ മത്സരത്തിനിടെ പരസ്പരം ഉരസിയ നവീനുൽ ഹഖും വിരാട് കോലിയും വീണ്ടും നേർക്കുനേർ വരുന്നു എന്നതും ശ്രദ്ധേയമാണ്.
Story Highlights: Yashasvi Jaiswal Ruturaj Gaikwad Shubman Gill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here