ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്മാരെ വിട്ടയച്ച് ഹമാസ്; ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു

ഹമാസ് ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്മാരെ വിട്ടയച്ചു. ഖത്തറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടു വനിതകളെ ഹമാസ് വിട്ടയച്ചത്. ഹമാസ് നടപടിയെ അമേരിക്ക സ്വാഗതം ചെയ്തു. അതേസമയം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. നൂറിലധികം കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു.(Two Americans held hostage in Gaza released by Hamas)
വടക്കന്‍ ഗാസയിലെ സഹറ മേഖല അപ്പാടെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഗാസ സിറ്റിയില്‍ നൂറുകണക്കിനുപേര്‍ അഭയം തേടിയിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും തകര്‍ക്കപ്പെട്ടു. ഇസ്രയേലിന് സാമ്പത്തിക സഹായം നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചു. ഇതിനിടെ, കയ്‌റോയില്‍ ഇന്നു നടക്കുന്ന സമാധാന ഉച്ചകോടിയില്‍ മഹ്‌മൂദ് അബ്ബാസിനും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും പുറമേ 14 രാജ്യങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും.
അതേസമയം ഗസയില്‍ ജീവകാരുണ്യസഹായം എത്തിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. റഫാ അതിര്‍ത്തി തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗാസയിലെത്തിക്കുന്ന സഹായം ഹമാസിന്റെ കയ്യിലെത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന വേണമെന്ന യുഎസിന്റെയും ഇസ്രയേലിന്റെയും നിലപാടാണ് റഫാ അതിര്‍ത്തിവഴി സാധനസാമഗ്രികള്‍ എത്തിക്കാന്‍ തടസ്സമാകുന്നത്. പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Story Highlights: Two Americans held hostage in Gaza released by Hamas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here