അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് ‘വസ്ത്രാക്ഷേപം’ നടത്തി; എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനെതിരെ പരാതിയുമായി മഹുവ മൊയ്ത്ര

എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. അപകീര്‍ത്തികരമായ ചോദ്യങ്ങള്‍ ഉന്നയിച്ച് കമ്മിറ്റി അധ്യക്ഷന്‍ വിനോദ് കുമാര്‍ സോങ്കറെ ‘വസ്ത്രാക്ഷേപം’ നടത്തിയെന്ന് മഹുവ അയച്ച പരാതിയില്‍ പറയുന്നു. നീചവും അധാര്‍മികവുമായ പെരുമാറ്റമാണ് കമ്മിറ്റിയില്‍ നിന്നുണ്ടായത്. നീതിയും ധാര്‍മികതയുമില്ലാത്ത എത്തിക്‌സ് കമ്മിറ്റിയുടെ പേര് മാറ്റണമെന്നും മഹുവ ആക്ഷേപിച്ചു. (Mahua Moitra complaint against ethics committee)
ചോദ്യ കോഴ വിവാദത്തില്‍ മഹുവ മൊയ്ത്രയുടെ വിശദീകരണം അറിയാന്‍ ചേര്‍ന്ന എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ 11:00 മണിക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മഹുവ, വൈകീട്ട് മൂന്നു മണിയോടെ പൊട്ടിത്തെറിച്ചു കൊണ്ട് പുറത്തിറങ്ങി. ഒപ്പം മറ്റു പ്രതിപക്ഷ അംഗങ്ങളും ഉണ്ടായിരുന്നു. സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെ തീര്‍ത്തും അധാര്‍മികമായ ചോദ്യങ്ങളാണ് മഹുവ മൊയ്ത്ര നേരിട്ടതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിശദീകരിച്ചു.
പാര്‍ലമെന്റ് അംഗങ്ങളുടെ ലോഗിന്‍ സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിടണമെന്ന് ലോക് സഭാ സെക്രട്ടറിയേറ്റിനോട് മഹുവ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ മഹുവ സഭ്യേതര ഭാഷ പ്രയോഗിച്ചെന്നാണ് വിനോദ് കുമാര്‍ സോങ്കറെയുടെ ആരോപണം.
Story Highlights: Mahua Moitra complaint against ethics committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here