‘നല്ലത് ചെയ്യുന്ന ആരുമായും സഹകരിക്കും’; നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ
നവകേരള സദസ്സ് പാലക്കാട് എത്തുമ്പോൾ പങ്കെടുക്കുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ എ.വി ഗോപിനാഥ്. സദസ്സിനെ ഒരു രാഷ്ട്രീയ വേദിയായി കാണുന്നില്ല. പരിപാടിയിൽ പങ്കെടുക്കേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നയിക്കുന്ന നവകേരള സദസ്സ് പാലക്കാട് എത്തുമ്പോൾ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്ന് എ.കെ ബാലൻ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എ.വി ഗോപിനാഥിൻ്റെ പ്രതികരണം. നവകേരള സദസ്സിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കും. പൊതുപ്രവർത്തകൻ എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കുക എന്നുള്ളത് തന്റെ ഉത്തരവാദിത്തമാണെന്നും എ.വി ഗോപിനാഥ്.
നവകേരള സദസ്സിൽ താൻ രാഷ്ട്രീയം കാണുന്നില്ല. കേരളത്തിൻറെ വികസനത്തിന് നവകേരള സദസ്സ് പോലൊരു പരിപാടി നടത്തണമെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തോന്നി. പിണറായി വിജയൻ്റെ ഗവൺമെൻറ് നല്ലത് ചെയ്താൽ അംഗീകരിക്കും. നാളെ കോൺഗ്രസിന്റെ നല്ലൊരു സർക്കാർ അധികാരത്തിൽ വന്നാൽ അവരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനസമ്പർക്ക യാത്രയില്‍ രാഷ്ട്രീയം നോക്കാതെ ആളുകൾ പങ്കെടുക്കുകയും സഹായം വാങ്ങുകയും ചെയ്തിട്ടില്ലേ? നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒന്നിക്കുകയാണ് വേണ്ടതെന്നും എങ്കിൽ മാത്രമേ നാട് പുരോഗതി കൈവരിക്കൂ എന്നും ഗോപിനാഥ് പറഞ്ഞു. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് സദസ്സിന് 50000 രൂപ നല്‍കി. യുഡിഎഫ് വിലക്ക് ലംഘിച്ചാണ് പഞ്ചായത്ത് പ്രമേയം പാസ്സാക്കി തുക നല്‍കിയത്. നല്ലത് ചെയ്യുന്ന ആരുമായും സഹകരിക്കുമെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: Former Congress MLA to participate in Navakerala sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here