ബന്ദികളെ മോചിപ്പിക്കും; 4 ദിവസത്തെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഇന്നു പ്രാബല്യത്തിൽ
ഗസ്സയില്‍ നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ ഇന്ന് പ്രാബല്യത്തിൽ വരും. ഹമാസ് ബന്ധികളാക്കിയ നാല് പേരെയും ഇസ്രയേൽ ജയിലിലുള്ള 150 പാലസ്തീനികളെയും മോചിപ്പിക്കും. ഭക്ഷണവും ആവശ്യവസ്തുക്കളും റഫ അതിർത്തിയിലൂടെ ഗസയിലെത്തിക്കും.അതേസമയം ഹമാസിനുമേൽ പൂർണവിജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ 10 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്ക് പ്രഖ്യാപിച്ചു. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റങ്ങള്‍ക്കനുസൃതമായി വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയ ശേഷം ഉണ്ടാകുന്ന നിര്‍ണ്ണായകമായ നീക്കമാണ് വെടിനിര്‍ത്തല്‍. ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ വ്യവസ്ഥകളിന്മേലാണ് വെടിനിര്‍ത്തല്‍. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഈജിപ്തും അമേരിക്കയും പങ്കുവഹിച്ചു.
Story Highlights: Israel and Hamas agree to hostage deal, four-day pause in fighting in Gaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here