രാജസ്ഥാനില്‍ ബിജെപിയുടെ ഡെസേര്‍ട്ട് സവാരി; സച്ചിന്‍ പൈലറ്റ് പോലും പിന്നില്‍; വസുന്ധര രാജെ മുന്നില്‍

സെഞ്ച്വറിയടിച്ച് 2018ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി രാജസ്ഥാന്‍ ഭരിച്ച കോണ്‍ഗ്രസിന് മരുഭൂമിയില്‍ അടിപതറുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ കാണാനാകുന്നത്. ബിജെപിയോ കോണ്‍ഗ്രസോ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിലെ പ്രധാന താരമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്ന ഒരാള്‍ സച്ചിന്‍ പൈലറ്റായിരുന്നു. എന്നാല്‍ രാജ്യം ഉറ്റുനോക്കുന്ന ടോങ്ക് മണ്ഡലത്തില്‍ സച്ചിന്‍ പൈലറ്റ് ഇപ്പോഴുംപിന്നിലാണ്. ബിജെപിയുടെ അജിത്ത് സിംഗ് മേത്തയാണ് അവരെ ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ സച്ചിന് നേരിയ ലീഡ് ഉയര്‍ത്താനായെങ്കിലും പിന്നീട് തുടര്‍ച്ചയായി അജിത് സിംഗ് കുതിച്ചുകയറുകയായിരുന്നു. (Major shock for congress in Tonk Sachin pilot behind BJP candidate Rajasthan election)
2018ല്‍ ബിജെപിയുടെ യൂനസ് ഖാനെ തറപറ്റിച്ച് സച്ചിന്‍ നേടിയെടുത്ത സീറ്റാണ് ടോങ്ക്. സച്ചിന് അന്ന് 109040 വോട്ടുകള്‍ നേടാനായപ്പോള്‍ യൂനസ് ഖാന്‍ പിടിച്ചത് 54861 വോട്ടുകള്‍ മാത്രമാണ്.
രാജസ്ഥാനിലാകെ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് വലിയ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ഏറ്റുവാങ്ങുകയാണ്. 120 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ലീഡുള്ളത് 66 ഇടങ്ങളില്‍ മാത്രമാണ്. ബിജെപി നേതാവ് വസുന്ധര രാജെ രാജസ്ഥാനിലെ ജല്രപട്ടന്‍ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ രാംലാല്‍ ചൗഹാനെതിരെ 7,025 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്.
വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സീതാറാം അഗര്‍വാളിനെതിരെ ബിജെപിയുടെ ദിയ കുമാര്‍ 420 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. നിംബഹേര നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീചന്ദ് കൃപ്ലാനി കോണ്‍ഗ്രസിന്റെ എതിരാളിയായ അഞ്ജന ഉദയാലാലിനെതിരെ 1,220 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
Story Highlights: Major shock for congress in Tonk Sachin pilot behind BJP Candidate Rajasthan election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here