മാംസ വിൽപ്പനയ്ക്കും ഉച്ചഭാഷിണികൾക്കും നിരോധനം: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ്

മധ്യപ്രദേശിൽ തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചിയും മുട്ടയും വിൽക്കുന്നത് നിരോധിച്ചു. മതപരമായ സ്ഥലങ്ങളിൽ അനുവദനീയമായ പരിധിക്കും സമയത്തിപ്പുറം ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. പുതിയ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നേതൃത്വത്തിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നിരോധനം കർശനമായി പാലിക്കണം. തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി, മുട്ട, മത്സ്യം എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരീക്ഷണം ഉണ്ടാകും. ഭക്ഷ്യവകുപ്പ്, പോലീസ്, തദ്ദേശ നഗര സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഡിസംബർ 15 മുതൽ 31 വരെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും. അതിനുശേഷമാകും നിരോധനം നടപ്പാക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മതപരമായ സ്ഥലങ്ങളിൽ അനുവദനീയമായ പരിധിക്ക് അപ്പുറമുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും, നിരോധനം നടപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഇതിനായി ഓരോ ജില്ലയിലും ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥാപിക്കുമെന്നും മോഹൻ യാദവ് പറഞ്ഞു. കൂടാതെ, ഓരോ ജില്ലയിലും കുറഞ്ഞത് ഒരു സർക്കാർ കോളജെങ്കിലും സ്മാർട്ട് ക്ലാസ് സെമിനാർ ഹാളുകളും ഹോസ്റ്റലുകളും പോലെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ‘പിഎം കോളജ് ഓഫ് എക്സലൻസായി’ ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു.
Story Highlights: Madhya Pradesh CM’s first order: Ban meat sale in the open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here