ട്വന്റിഫോർ റിപ്പോർട്ടർക്കെതിരായ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചന; വി.ഡി സതീശൻ

ട്വന്റിഫോർ റിപ്പോർട്ടർ വിനീതയ്ക്കെതിരായ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരുമകനും ഒരുപറ്റം ഉദ്യോഗസ്ഥരും ചേർന്ന് പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. പ്രതിപക്ഷ പ്രതിഷേധങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത് എന്നാണ് സർക്കാർ നിലപാട്.
വിനീതക്ക് എതിരായ കേസ് വിറളി സർക്കാരിന്റെ വിറളി മൂലമാണ്. മാധ്യമങ്ങൾ ഓരോ ദിവസവും എന്ത് റിപ്പോർട്ട് ചെയ്യണമെന്ന് എകെ ജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സ് കൊണ്ട് ഒരു പാവപ്പെട്ടവന് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റിയോയെന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കോടികളുടെ കള്ളപ്പിരിവ് നടത്തിയാണ് നവകേരള സദസ്സ് നടത്തിയതെന്നും ആരോപിച്ചു. നവകേരള സദസ്സ് സമാപിക്കുമ്പോൾ നാട് കുരുതിക്കളം ആയി.
കേരളം ഗാങ്സ്റ്റർ സ്റ്റേറ്റിലേക്ക് മാറി. കേരളത്തെ സിപിഐഎം ഗുണ്ടകളുടെ നാടാക്കി മാറ്റുന്നു.ഗതികേട് കൊണ്ടും നിവർത്തികെട്ടുമാണ് കോൺഗ്രസ് തിരിച്ചടിച്ചത്. തിരിച്ചടിച്ചപ്പോൾ എന്തായിയെന്നും കുട്ടികളെ തൊട്ടാൽ ഇനിയും തിരിച്ചടിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
അതേസമയം വിവാദങ്ങളും വാക്ക് പോരും കൊണ്ട് സമ്പന്നമായ നവ കേരള സദസ്സ് ഇന്ന് സമാപിക്കുമ്പോൾ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എത്രകണ്ട് നടപ്പായി എന്നതാണ് പ്രധാന ചോദ്യം. ലഭിച്ച പരാതികളിൽ എത്രയെണ്ണത്തിന് എന്ത് പരിഹാരം ഉണ്ടാക്കിയെന്നത് മറ്റൊരു ചോദ്യം. സദസ്സിലെ ജനസാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം നേരിടുക. നവകേരള സദസ്സ് സമാപിച്ചാലും വിവാദങ്ങൾ ഉടൻ കെട്ടിടനില്ലെന്ന് ചുരുക്കം. തലസ്ഥാന ജില്ലയിലെ 5 മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭയുടെ പര്യടനം.
നവ കേരള സദസിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നീക്കമെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. നവ കേരള സദസ്സിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് വൻ സുരക്ഷയാണ് തലസ്ഥാന ജില്ലയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.
Story Highlights: V D Satheesan about case against vineetha vg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here