‘സർക്കാരിൽ പൂർണ വിശ്വാസം’; വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള അഭിഭാഷകനെ വെക്കണമെന്നും കേസിൽ പ്രോസിക്യൂഷനും പൊലീസിനും സംഭവിച്ച വീഴ്ചകൾ അന്വേഷിക്കണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകുമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുബം മുഖ്യമന്ത്രിയെ കണ്ടത്. സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞ കുടുംബം ഡിജിപിയുമായി ആലോചിച്ചു മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്കിയെന്നും പറഞ്ഞു.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.
Story Highlights: Vandiperiyar girl family met CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here