പാലക്കാട് വി.കെ.ശ്രീകണ്ഠനായി പോസ്റ്ററുകള്‍; തന്റെ അറിവോടെയല്ലെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി

തൃശ്ശൂരിന് പിന്നാലെ പാലക്കാടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ ചുവരെഴുത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് ഒലവക്കോട് റെയില്‍വേ കോളനിയിലാണ് വി.കെ.ശ്രീകണ്ഠന്‍ എംപിയ്ക്ക് വോട്ടുതേടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. തന്റെ അറിവോടെ അല്ലെന്ന് വി കെ ശ്രീകണ്ഠന്‍ പ്രതികരിച്ചു. (Posters for V K Sreekandan in Palakkad)
തൃശ്ശൂരില്‍ ടിഎന്‍ പ്രതാപന് വേണ്ടി ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രചാരണം ആരംഭിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന ആയിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാടും സമാന സംഭവം. പാലക്കാട് ഒലവക്കോട് റെയില്‍വേ കോളനിയില്‍ ആണ് വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കുക എന്ന് പുതുപ്പരിയാരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുവരെഴുതിയത്. തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയും വരച്ചുചേര്‍ത്തിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ചുവരെഴുതിയത്, കോണ്ഗ്രസിനുള്ളില്‍ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.
ചുവരെഴുത്ത് തന്റെ അറിവോടെയല്ലെന്നാണ് വികെ ശ്രീകണ്ഠന്‍ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ട് ഐഎന്‍ടിസി രംഗത്തെത്തി. ആലപ്പുഴയില്‍ പരിഗണിക്കണമെന്നാണ് ആവശ്യം. തൊഴിലാളികളുടെ വോട്ട് ലഭിച്ചാലെ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയൂവെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പരിഗണന നല്‍കുന്നത് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യപ്രതികരണങ്ങള്‍ക്കും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കും വിലക്ക് നിലനില്‍ക്കെയാണ് ചുവരെഴുത്തുകളും സീറ്റ് ആവശ്യങ്ങളും.
Story Highlights: Posters for V K Sreekandan in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here