‘സപ്ലൈകോ കടുത്ത പ്രതിസന്ധിയിൽ’; വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി ജിആർ അനിൽ

സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയുടെ ഉപദേശം ഉൾപ്പടെ തേടി. അതിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി കുറയ്ക്കാൻ തീരുമാനിച്ചത്. വിപണി വില മൂന്ന് മാസത്തിനിടെ പരിശോധിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. (supplyco subsidy gr anil)
2016 ലാണ് സപ്ലൈകോ വില കുറച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചത്. അത് ഇത്ര കാലവും തുടരുന്നു. ജനങ്ങൾക്ക് അധികം പ്രയാസപ്പെടുത്താതെ വിലവർധന ബാധിക്കാതെ സാധനങ്ങൾ നൽകും. മാർക്കറ്റ് വിലയുടെ 35% വിലക്കുറച്ച് 13 ഇനങ്ങൾ നൽകും. വിപണി വില 3 മാസത്തിനിടയിൽ പരിശോധിക്കും. വിപണി വിലയ്ക്കനുസരിച്ച് സപ്ലൈകോയിൽ വില വ്യത്യാസമുണ്ടാവും. സപ്ലൈകോയിൽ ചെറിയ ലാഭം വരുത്തിയാൽ നഷ്ടം പരമാവധി കുറയ്ക്കാൻ കഴിയും. വില വർധന ജനങ്ങളെ ബോധ്യപ്പെടുത്തും. എത്രയും വേഗത്തിൽ സാധനങ്ങൾ എല്ലാം ഉറപ്പുവരുത്തും. വിതരണക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. മാറ്റം ഉണ്ടായാൽ പോലും ഭാരത് അരിയേക്കാൾ ഒരു പൈസ എങ്കിലും വില കുറഞ്ഞ നിലയിലാകും സപ്ലൈകോയിൽ അരി നൽകുക.
Read Also: സപ്ലൈകോയിൽ 13 ഇന സാധനങ്ങളുടെ വില വർധിക്കും
സബ്സിഡി സാധനങ്ങളുടെ വില വർധനയ്ക്ക് മന്ത്രിസഭാ യോഗം ഇന്നലെയാണ് അംഗീകാരം നൽകിയത്. ഇനി പരമാവധി 35 ശതമാനം വരെ മാത്രമാണ് സബ്‌സിഡി ലഭിക്കുക. നേരത്തെ 55 ശതമാനത്തോളം സബ്‌സിഡി ലഭിച്ചിരുന്നു. ഭക്ഷ്യവകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് വിലവർധന.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിക്കുക. അതേസമയം ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു.
സിവിൽ സപ്ലൈസ് വകുപ്പിന് ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. നിയമസഭയിൽ ബജറ്റ് ചർച്ചയിന്മേലുള്ള മറുപടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ.
Story Highlights: supplyco subsidy gr anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here