ജയ് ശ്രീറാം വിളിയുമായി ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്ക്

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. ദി ന്യൂസ് മിനിറ്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം ബജ്റംഗ് ദൾ പ്രവർത്തകർ അടിച്ചുതകർത്തു.
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവർണജാതിക്കാരും ദളിത് വിഭാഗവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ബജ്റംഗ്ദളിന്‍റെ നേതൃത്വത്തിൽ സവർണവിഭാഗത്തിലെ ആളുകൾ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘത്തിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നുണ്ട്.
Story Highlights: Bajrang Dal Attack Church in Rangareddy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here