Advertisement

ഭരണത്തുടര്‍ച്ച പാര്‍ട്ടിയുടെ അപചയത്തിന് കാരണമാകുമെന്ന് സച്ചിദാനന്ദന്‍; ചുള്ളിക്കാടിനും വിമര്‍ശനം

February 23, 2024
Google News 1 minute Read
K Satchidanandan against Balachandran Chullikkad

കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരസ്യപ്രതികരണം അനാവശ്യമായിരുന്നുവെന്ന് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. വിമര്‍ശനം ഉന്നയിച്ചത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണോ എന്നറിയില്ല. ശ്രീകുമാരന്‍ തമ്പി പ്രതിഭയുള്ള ആളാണ്. അദ്ദേഹത്തോട് അനാദരവില്ല. കേരളഗാനത്തിന് രചനകള്‍ ക്ഷണിച്ചുകൊണ്ട് വീണ്ടും പരസ്യം ചെയ്യാനാണ് സമിതിയുടെ തീരുമാനമെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു.

ട്വന്റിഫോറിന്റെ ഫയറിംഗ് ലൈന്‍ വിത്ത് കെ ആര്‍ ഗോപീകൃഷ്ണന്‍ എന്ന പരിപാടിയിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ യാത്രാപ്പടി വിവാദം വ്യക്തിപരമായ തന്നെ ഏറെ വേദനിപ്പിച്ചു. തനിക്ക് സഹോദര തുല്യനായ ആളാണ് ബാലചന്ദ്രന്‍. മാധ്യമശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടിയാണോ അതോ മറ്റെന്തിങ്കിലും കാര്യത്തിന് വേണ്ടിയാണോ വിവാദമുണ്ടാക്കിയത് എന്നത് തനിക്കറിയില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

ഭരണത്തുടര്‍ച്ച ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അപചയത്തിന് കാരണമാകുമെന്ന് പറഞ്ഞ കെ സച്ചിദാനന്ദന്‍, മുഖ്യമന്ത്രിയായാലും മന്ത്രിയായാലും ജനാധിപത്യ മര്യാദകള്‍ കാണിക്കണമെന്നും എംടി വാസുദേവന്‍ നായര്‍ കോഴിക്കോട്ട് പറഞ്ഞത് എല്ലാകാലത്തും പ്രസക്തിയുള്ള കാര്യമാണെന്നും പറഞ്ഞു.

കെഎല്‍എഫ് വേദിയിലായിരുന്നു തുടര്‍ഭരണത്തെ കുറിച്ച് എംടി വാസുദേവന്‍ നായരുടെ പരാമര്‍ശം. ഇതില്‍ കെ സച്ചിദാനന്ദന്‍ സ്വീകരിച്ച നിലപാട്, എംടി പൊതുവായി ചില രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നടത്തിയതാണെന്നും പലതും വ്യാഖ്യാനിക്കപ്പെടുന്ന അഭിപ്രായമാണെന്നുമായിരുന്നു. ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, തുടര്‍ഭരണം ഏത് പാര്‍ട്ടിയെയും ദുഷിപ്പിക്കുമെന്നും പശ്ചിമബംഗാളില്‍ അത് കണ്ടതാണെന്നും സച്ചിദാനന്ദന്‍ പ്രതികരിച്ചത്. വിവാദമായതോടെ പ്രതികരണത്തില്‍ നിന്ന് പിന്മാറിയ കെ സച്ചിദാനന്ദന്‍ താന്‍ തമാശയായി പറഞ്ഞതാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിലാണ് വീണ്ടും നിലപാട് വ്യക്തമാക്കിയത്.

Story Highlights: K Satchidanandan against Balachandran Chullikkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here