‘ബീഫുമായി ബസില്‍ കയറിയ ദളിത് വനിതയെ ഇറക്കി വിട്ടു’; തമിഴ്നാട്ടിൽ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍

ബീഫുമായി ബസില്‍ കയറിയ സ്‌ത്രീയെ ഇറക്കി വിട്ട സംഭവത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. പാഞ്ചാലി എന്ന 59 കാരിയെയാണ് ബസിൽ ബീഫ് കയറ്റിയതിന് ഇറക്കിവിട്ടത്. ഇവരെ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കിവിട്ടതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെന്‍ഡ് ചെയ്‌തത്. ‘‘ഡ്രൈവർ എൻ ശശികുമാറിനെയും കണ്ടക്ടർ കെ രഘുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ബസിലെ മറ്റ് യാത്രക്കാർക്ക് ആർക്കും പ്രശ്നമില്ലായിരുന്നു എന്നും കണ്ടക്ടറും ഡ്രൈവറും പാഞ്ചാലിയോട് മോശമായാണ് പെരുമാറിയത് എന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.ധർമപുരി ജില്ലയിലെ മൊറപ്പൂർ ബ്ലോക്കിലുള്ള നാവലായി സ്വദേശിയാണ് പാഞ്ചാലി.
അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാമെന്ന് പാഞ്ചാലി പറഞ്ഞെങ്കിലും ഡ്രൈവർ സമ്മതിച്ചില്ല. പാഞ്ചാലിയെ മോപ്പിരിപ്പട്ടി ഫോറസ്റ്റ് ഏരിയയില്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. അടുത്ത സ്റ്റോപ്പിലേക്ക് നടന്നെത്തിയ പാഞ്ചാലി കുടുംബത്തെ വിവരം അറിയിച്ചു.
ബസ് മൊറാപ്പൂരിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ഒരു സംഘമാളുകൾ ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാഞ്ചാലി ദളിത് വിഭാഗത്തിൽ പെട്ടയാൾ ആയതിനാലാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തു നിന്നും ഇത്തരമൊരു പെരുമാറ്റം ഉണ്ടായതെന്നും ഇവർ ആരോപിച്ചു.
Story Highlights: Dalit woman forced to get off bus for carrying beef
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here